ബാഴ്സ: ലാ ലീഗയിൽ ഐബറിനെതിരായ മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ മെസിക്ക് കോച്ച് കോമാൻ അവസരം നൽകിയതോടെ ഫുട്ബോൾ മിശിഹയുടെ ബാഴ്സ അദ്ധ്യായം അവസാനിച്ചു കഴിഞ്ഞോയെന്ന ആശങ്കയിൽ ഫുട്ബോൾ ലോകം. കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് മെസി ബാഴ്സ വിടുമെന്ന ചർച്ചകൾ സജീവമായത്.
മെസിയും ബാഴ്സയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. കരാർ പുതുക്കുന്നത് സംബന്ധിച്ച് ഇരുവർക്കും ഇടയിൽ ചർച്ചകൾ നടന്നതായി റിപ്പോർട്ട് ഇല്ല. ഈ സാഹചര്യത്തിൽ മെസി ബാഴ്സ വിടുമെന്ന വിലയിരുത്തൽ തന്നെയാണ് ശക്തം. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളാണ് ബാഴ്സയെ സ്വന്തമാക്കാൻ ഉറച്ച് മുൻപിലുള്ളത്.
കോപ്പ അമേരിക്ക ആരംഭിക്കുന്നതിന് മുൻപ് വിശ്രമം തേടിയാണ് ബാഴ്സയുടെ അവസാന ലാ ലീഗ മത്സരത്തിൽ നിന്ന് മെസി വിട്ടുനിന്നത്. ബാഴ്സയിൽ പ്രതിവർഷം 138 മില്യൺ യൂറോയാണ് മെസിയുടെ പ്രതിഫലം. നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. വൻതുക പ്രതിഫലം നൽകി മെസിയെ സ്വന്തമാക്കാൻ പ്രാപ്തിയുള്ള ക്ലബുകൾ വിരളം.
സെർജിയോ അഗ്യുറോ, മെംഫിസ് ഡിപേ എന്നിവരെ ബാഴ്സയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സ സജീവമാക്കിയിട്ടുണ്ട്. മെസിയില്ലാതെ ഗ്രീസ്മാൻ, ഡെംബെലെ എന്നിവർക്കൊപ്പം ഇവരെയും ചേർത്ത് ഭാവി നോക്കിക്കാണുകയാണ് ബാഴ്സ. ഈബറിനെതിരായ മത്സരത്തിൽ മെസിക്ക് വിശ്രമം നൽകി കോമാൻ പറഞ്ഞ വാക്കുകളും മെസി ക്ലബ് വിടുകയാണ് എന്നതിന് സൂചന നൽകുന്നു.
എനിക്ക് വയസാവുമ്പോൾ എന്റെ പേരക്കുട്ടികളോട് ഞാൻ പറയും, ഏഴ് എതിരാളികളെ ഡ്രിബിൾ ചെയ്ത് സ്കോർ ചെയ്യുന്ന ഒരു കളിക്കാരനുണ്ടൈയിരുന്നു എന്ന്. ഞാൻ അസംബന്ധം പറയുകയാണ് എന്ന് അവർക്ക് തോന്നിയേക്കാം. എന്നാൽ ഭാഗ്യംകൊണ്ട് ഇപ്പോൾ ഒരുപാട് റെക്കോർഡിങ്സ് ഉണ്ട്. അത് കണ്ട് അവർക്ക് ആസ്വദിക്കാം, കോമാൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ