ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളില്‍ തളച്ച് സെമിയില്‍ എത്തുമോ?; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍, 190 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോറുമായി ദക്ഷിണാഫ്രിക്ക
Image Credit: T20 World Cup
Image Credit: T20 World Cup

ഷാര്‍ജ:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 60 പന്തുകളില്‍ നിന്ന് പുറത്താവാതെ 94 റണ്‍സെടുത്ത റാസ്സി വാന്‍ ഡെര്‍ ഡ്യൂസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രവും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളില്‍ തളച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് കടക്കാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെന്‍ഡ്രിക്‌സും ക്വിന്റണ്‍ ഡി കോക്കുമാണ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഹെന്‍ഡ്രിക്‌സിന് പകരം റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും ഡി കോക്കും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക 40 റണ്‍സെടുത്തു. 7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.  ഡികോക്കും ഡ്യൂസനും നന്നായി ബാറ്റ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 

ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍

എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ ആദില്‍ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. ക്വിന്റണ്‍ ഡി കോക്കിനെ ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചാണ് റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഡി കോക്ക് ഡ്യൂസനൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം എയ്ഡന്‍ മാര്‍ക്രം ക്രീസിലെത്തി. 

അവസാന ഓവറുകളില്‍ ഇരുവരും കത്തിക്കയറിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സ് നേടിക്കൊണ്ട് മാര്‍ക്രം അര്‍ധസെഞ്ചുറി നേടി. വെറും 24 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ഡ്യൂസനും മാര്‍ക്രവും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഡ്യൂസന്‍ 60 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സ് നേടി പുറത്താവാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com