ദുബായ്: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാനെ ജയത്തിലേക്ക് എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടമാണ് ബാബര്‍ അസം സ്വന്തമാക്കിയത്. എന്നാല്‍ ഇവിടെ പാകിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ ബാബറിന്റെ മാതാവ് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ബാബര്‍ അസമിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബാബര്‍ കടന്നുപോയ നിമിഷത്തെ കുറിച്ച് അസം സിദ്ദിഖ് വെളിപ്പെടുത്തുന്നത്. ചില സത്യങ്ങള്‍ രാജ്യം ഇപ്പോള്‍ അറിയേണ്ടതുണ്ട്. മൂന്ന് വിജയങ്ങള്‍ നേടിയതിന് എല്ലാവര്‍ക്കും അഭിനന്ദനം. ഒരു വലിയ പരീക്ഷയാണ് ഞങ്ങള്‍ വീട്ടില്‍ നേരിട്ടിരുന്നത്. ഇന്ത്യക്കെതിരെ കളിച്ച ആ ദിവസം ബാബറിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു. വലിയ ദുഖം ഉള്ളില്‍ ഒതുക്കിയാണ് ഈ മൂന്ന് മത്സരവും ബാബര്‍ കളിച്ചത്.
കളി കാണാന്‍ വരാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതല്ല. ബാബറിന് ധൈര്യം കൊടുക്കുന്നതിനായാണ് ഞാന്‍ വന്നത്. കാരണം ഇല്ലാതെ രാജ്യത്തിന്റെ ഹീറോകളെ വിമര്‍ശിക്കാതിരിക്കാനാണ് ഞാന്‍ ഇതിപ്പോള്‍ പറയുന്നത്, ബാബറിന്റെ പിതാവ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്കെതിരായ ജയത്തിന് ശേഷം ഗ്യാലറിയില്‍ കണ്ണീരണിയുന്ന ബാബറിന്റെ പിതാവിന്റെ വീഡിയോ വൈറലായിരുന്നു.
സെമിയുടെ പടിവാതില്‍ക്കല്‍ പാകിസ്ഥാന്‍
ആദ്യ മൂന്ന് കളിയിലും ജയിച്ച് പാകിസ്ഥാന്‍ സെമിയുടെ അടുത്തെത്തി നില്‍ക്കുകയാണ്. ഇനി നമീബിയയും സ്‌കോട്ട്‌ലാന്‍ഡുമാണ് അവരുടെ എതിരാളികള്‍. ഇതില്‍ ഒരു ജയം കൂടി നേടിയാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന ആദ്യ ടീമാവും. ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ഇനിയുള്ള എല്ലൊ മത്സരങ്ങളും ജയിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ