മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. രാജസ്ഥാന് ലക്ഷ്യം 222 റണ്‍സ്.
ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണിനാണ് ടോസ് ലഭിച്ചത്. താരം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ കിടിലന്‍ ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ 50 പന്തുകള്‍ നേരിട്ട് 91 റണ്‍സെടുത്തു. ചേതന്‍ സക്കരിയയുടെ പന്തില്‍ രാഹുല്‍ തേവാടിയ ഉജ്ജ്വല ക്യാച്ചെടുത്താണ് രാഹുലിനെ മടക്കിയത്. ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രാഹുലിന്റെ ഇന്നിങ്‌സ്.
28 പന്തില്‍ 64 റണ്‍സെടുത്ത് ദീപക് ഹൂഡയും 28 പന്തില്‍ 40 റണ്‍സുമായി ക്രിസ് ഗെയ്‌ലും രാഹുലിന് മികച്ച പിന്തുണ നല്‍കി. ഗെയ്ല്‍ നാല് ഫോറും രണ്ട് സിക്‌സും തൂക്കിയപ്പോള്‍ ഹൂഡയാണ് അപകടകാരിയായി മാറിയത്. നാല് ഫോറും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ഹൂഡയുടെ ബാറ്റില്‍ നിന്ന് പിറന്നത്. വെറും 20 പന്തിലാണ് ഹൂഡ അർധ സെഞ്ച്വറി അടിച്ചെടുത്തത്. നിക്കോളാസ് പൂരന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ ഓപണര്‍ മായങ്ക് അഗര്‍വാള്‍ 14 റണ്‍സുമായി കൂടാരം കയറി.
അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ചേതന്‍ സക്കരിയ മത്സരത്തില്‍ ആകെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു പഞ്ചാബ് ബാറ്റിങ് നിരയെ തളയ്ക്കാനായി എട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു. ക്രിസ് മോറിസ് രണ്ടും റിയാന്‍ പരഗ് ഒരു വിക്കറ്റും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ