ചെന്നൈ: ഐപിഎൽ പതിനാലാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. സൂപ്പർ താരങ്ങളുടെ വലിയൊരു നിര തന്നെ ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. 292 താരങ്ങൾക്കായാണ് എട്ട് ടീമുകൾ വാശിയേറിയ ലേലം നടത്തുന്നത്.
ഇത്തവണ ആർക്കായിരിക്കും ഉയർന്ന തുക ലഭിക്കാൻ പോകുന്നതെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇവരിൽ ആർക്കാകും ഉയർന്ന തുക ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻതാരം ആശിഷ് നെഹ്‌റ. ഇത്തവണ താര ലേലത്തിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഉയർന്ന പ്രതിഫലം നേടും എന്നാണ് നെഹ്‌റയുടെ പ്രവചനം.
'വലിയ പേരുകളുള്ള ഒരു ഐപിഎൽ ലേലം കൂടി വരുന്നു. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഉയർന്ന തുക നേടും എന്നാണ് തോന്നുന്നത്. ഏത് ടീമിനെയും സന്തുലിതമാക്കാൻ ശേഷിയുള്ള താരമാണയാൾ'- നെഹ്‌റ സ്റ്റാർ സ്‌പോർട്‌സിൻറെ പരിപാടിയിൽ പറഞ്ഞു.
164 ഇന്ത്യക്കാരുൾപ്പടെയുള്ള 292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. ഇവരിൽ 61 പേർക്ക് വിവിധ ടീമുകളിൽ അവസരം ലഭിക്കും. ഹർഭജൻ സിങ്, കേദാർ ജാദവ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്.
ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എംഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേല പട്ടികയിലുണ്ട്. മുഷ്താഖ് അലി ട്രോഫിയിലെ മിന്നും സെഞ്ച്വറിയോടെ പ്രതീക്ഷയിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ