ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ലബുഷെയ്ന്‍- മാത്യു വെയ്ഡ് സഖ്യത്തെ പൊളിച്ച് അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍. 14 റൺസുമായി കാമറൂൺ ഗ്രീനും ആറ് റണ്ണുമായി ടിം പെയ്നുമാണ് ക്രീസിൽ
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കളം നിറഞ്ഞ ലബുഷെയ്ന്‍- വെയ്ഡ് സഖ്യം ഓസീസ് സ്‌കോര്‍ 200ല്‍ എത്തിച്ചാണ് മടങ്ങിയത്. ലബുഷെയ്ന്‍ സെഞ്ച്വറി നേടി. സ്‌കോര്‍ 200ല്‍ നില്‍ക്കെ മാത്യു വെയ്ഡിനെ ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകകളിലെത്തിച്ച നടരാജന്‍ പിന്നാലെ സെഞ്ച്വറി നേടിയ ലബുഷെയ്‌നിനെ റിഷഭ് പന്തിന്റെ കൈകളിലും അവസാനിപ്പിക്കുകയായിരുന്നു. ലബുഷെയ്ന്‍ 108 റണ്‍സും വെയ്ഡ് 45 റണ്‍സുമായും മടങ്ങി. നടരാജന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ കഴിഞ്ഞ ടെസ്റ്റില്‍ മിന്നും ഫോമില്‍ കളിച്ച മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടന്‍ സുന്ദര്‍ മടക്കിയതോടെ ഓസീസ് 87ന് മൂന്ന് എന്ന നിലയിലേക്ക് വീണിരുന്നു. 36 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന സ്മിത്തിനെ വാഷിങ്ടന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ച് റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ ഠാക്കൂറുമാണ് മടക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ