സാവോ പോളോ: കോവിഡ് ആശങ്കകൾക്കിടയിലും കോപ്പ അമേരിക്കയ്ക്ക് വേദിയൊരുക്കാൻ അനുവാദം നൽകി ബ്രസീൽ സുപ്രീംകോടതി. കോപ്പ അമേരിക്ക ബ്രസീലിൽ നടത്താൻ അനുവദിക്കണമോ എന്ന തീരുമാനിക്കാൻ നടന്ന ഇലക്ട്രോണിക് വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു.
ഞയറാഴ്ചയാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ വെനസ്വേലയെ നേരിടും. ജൂലൈ 10ന് മാരക്കാനയിലാണ് ഫൈനൽ. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കോപ്പ അമേരിക്കയ്ക്ക് വേദിയൊരുക്കാനുള്ള നീക്കം തടയണം എന്ന് ആവശ്യപ്പെട്ട് ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും മെറ്റൽവർക്കേഴ്സ് യൂണിയനുമാണ് കോടതിയെ സമീപിച്ചത്.
രാജ്യ തലസ്ഥാനത്ത് കൂടുതൽ ആളുകൾ എത്തിച്ചേരാൻ ഇടയാക്കുകയും ഇത് പുതിയ വൈറസ് വകഭേദത്തിന് കാരണമായേക്കും എന്നുമാണ് ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടി ചൂണ്ടിക്കാണിച്ചത്. എന്നാൽ കോവിഡ് വൈറസ് വന്ന് മരിച്ചവരേക്കാൾ അധികമാവും സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് മരിക്കുന്നവർ എന്ന നിലപാടാണ് ബ്രസീൽ പ്രസിഡന്റ് സ്വീകരിച്ചത്.
കോവിഡിന് വേദിയൊരുക്കണമോ വേണ്ടയോ എന്നത് സംസ്ഥാന ഭരണാധികാരികളാണ് തീരുമാനിക്കേണ്ടത് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നിലവിലെ നിയമങ്ങളും ഭരണഘടനയും അനുസരിച്ച് മാത്രമേ കോടതിക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളെന്നും കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ