മാഞ്ചസ്റ്റർ: ഓരോ രണ്ട് വർഷം കൂടുമ്പോഴും ലോകകപ്പ് സംഘടിപ്പിക്കാനുള്ള സാധ്യത ഫിഫ പരിശോധിക്കുന്നു. ഫിഫ വാർഷിക യോഗത്തിൽ ഈ ആശയത്തിന് പിന്തുണ ലഭിച്ചതോടെയാണ് സാധ്യത പരിശോധിക്കാൻ പഠനം നടത്തുന്നത്.
പുരുഷ, വനിതാ ലോകകപ്പുകൾ 2 വർഷം കൂടുമ്പോൾ നടത്താനാണ് ആലോചന. ഇവ രണ്ടും നാല് വർഷത്തെ ഇടവേളയിലാണ് ഇപ്പോൾ നടത്തി വരുന്നത്. ഇത് രണ്ട് വർഷം കൂടുമ്പോൾ നടത്തുക എന്ന ആശയം സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനാണ് മുൻപോട്ട് വെച്ചത്. ഫുട്ബോൾ നേരിടുന്ന ഏറെ പ്രശ്നങ്ങൾ കോവിഡ് മഹാമാരി കാലത്ത് കൂടുതൽ ഉയർന്നതായി സൗദി ചൂണ്ടിക്കാണിച്ചു.
രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് എന്ന ആശയത്തെ പിന്തുണച്ച് നടന്ന വോട്ടിങ്ങിൽ 166 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. 22 അംഗങ്ങൾ എതിർത്തും. നിലവിലുള്ള രാജ്യാന്തര ഫുട്ബോൾ കലണ്ടർ എല്ലാം പരിശോധിച്ചാവും തീരുമാനമെടുക്കുക. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എങ്ങനെ നടത്തും എന്നത് സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.
ഇനി വരുന്ന വനിതാ ലോകകപ്പിന്റെ വേദി ഫിഫ പ്രഖ്യാപിച്ചു. 2023 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലാൻഡുമാണ് വേദിയാവുന്നത്. 2023 ജൂലൈ മുതൽ ഓഗസ്റ്റ് 20 വരെയാണ് മത്സരങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 11 മുതൽ 30 വരെയാണ് മത്സരങ്ങൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ