മുംബൈ: ടീം അംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസം. ഐപിഎല്‍ പോരാട്ടങ്ങള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ടീമിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നാലെ ടീം നിരീക്ഷണത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ ഡല്‍ഹിയുടെ മത്സരം ഇതോടെ സംശയത്തിലുമായി.
ഇപ്പോഴിതാ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന് കോവിഡ് നെഗറ്റീവ്. ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് താരത്തിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പായതോടെ ബുധനാഴ്ച ഡല്‍ഹി- പഞ്ചാബ് പോരാട്ടം അരങ്ങേറും.
ടീമിലെ ഫിസിയോ പാട്രിക്ക് ഫര്‍ഹര്‍ടിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം നിലവില്‍ ഐസൊലേഷനിലാണ്. പിന്നാലെയാണ് മിച്ചല്‍ മാര്‍ഷും പോസിറ്റിവാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത് ആന്റിജന്‍ പരിശോധനയിലായിരുന്നു. ടീം അംഗങ്ങള്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ മാര്‍ഷടക്കം എല്ലാവരും നെഗറ്റീവാണ്.
നിലവില്‍ മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലാണ് ഡല്‍ഹി താരങ്ങള്‍ തങ്ങുന്നത്. ഓരോ കളിക്കാരും അവരവരുടെ മുറികളില്‍ തന്നെയാണ് ക്വാറന്റൈനിലിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഋഷഭ് പന്തിന്റെ ടീം. 5 കളിയില്‍ നിന്ന് രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ