ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി. ഫൈനലിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യൻ പെൺപട പൊരുതിവീണത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. പോരാട്ടം വെള്ളിയിൽ ഒതുങ്ങിയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. അർധസെഞ്വറി നേടിയ ഹർമീത് കൗർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾഔട്ട്.
ഓസ്ട്രേലിയ ഉയർത്തിയ 162 എന്ന വിജയലക്ഷ്യം പിന്തുടർന്ന് എത്തിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയേയും ഷെഫാലി ഷായെയും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് വന്ന ഹർമർപ്രീത് കൗർ (62) ജെർമിയ റോഡ്രിഗസുമായി (33) ചേർന്ന് ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 96 റൺസാണ് നേടിയത്. എന്നാൽ നിർണായക സമയത്ത് ഇരുവരും പുറത്തായതാണ് തിരിച്ചടിയായത്.
8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. എഡ്ജ്ബാസ്റ്റണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബേത് മൂണിയുടെ (41 പന്തില്‍ 61) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്. മെഗ് ലാന്നിംഗ് (26 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി രേണുക സിംഗ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ