ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി ലോംഗ്‌ജംപ് താരം എം ശ്രീശങ്കറിന് നിരാശ. ഫൈനലില്‍ ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ഇന്ന് നടന്ന ഫൈനലിലെ ആറ് ശ്രമങ്ങളും അവസാനിച്ചപ്പോള്‍ താരത്തിന് എട്ടു മീറ്റര്‍ പോലും കടക്കാനായില്ല. ആദ്യ ശ്രമത്തില്‍ നേടിയ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ദൂരം. 8.36 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ് സ്വർണം നേടി.
ലോക അത്ലറ്റിക് മീറ്റിലെ ലോങ്ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ബഹുമതിയോടെയാണ് ശ്രീശങ്കർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ ഞായറാഴ്ച തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രീശങ്കറിന് ആയില്ല.
ആദ്യ ശ്രമത്തില്‍ 7.96 മീറ്റര്‍ ചാടി. രണ്ടും മൂന്നും ചാട്ടങ്ങള്‍ ഫൗളായി. ഇതിലൊന്ന് എട്ട് മീറ്ററിലേറെ ദൂരം പിന്നിട്ടതായിരുന്നു. നാലാം ശ്രമത്തില്‍ 7.89 മീറ്റര്‍ മാത്രമാണ് ചാടാനായത്. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.83 മീറ്റര്‍ മാത്രമായിരുന്നു. മെഡല്‍നേടിയാല്‍ അഞ്ജു ബോബി ജോര്‍ജിനുശേഷം ലോക അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടവും ശ്രീശങ്കറിന് സ്വന്തമാകുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ