ലണ്ടന്‍: ഫൈനലിസിമയുടെ ആദ്യ 20 മിനിറ്റ് വരെ ഇറ്റലി ഒപ്പത്തിനൊപ്പമാണ് നിന്ന് കളിച്ചതെന്ന് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ജോര്‍ജിഞ്ഞോയുടെ നിയന്ത്രിക്കുക തങ്ങള്‍ക്ക് പ്രയാസമായിരുന്നു. എന്നാല്‍ ആദ്യ ഗോളിന് ശേഷം കളി പൂര്‍ണമായും മാറിയതായി മെസി പറയുന്നു.
ആദ്യ ഗോള്‍ വീഴുന്നത് വരെ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. അവര്‍ മികച്ച ദേശിയ ടീമാണ്. 20 മിനിറ്റ് വരെ വളരെ നന്നായി കളിച്ചു. ജോര്‍ജീഞ്ഞോയെ നിയന്ത്രിക്കുക ഞങ്ങള്‍ക്ക് പ്രയാസമായി. കാരണം ഒറ്റയ്ക്ക് സ്വതന്ത്രമായാണ് ജോര്‍ജീഞ്ഞോ കളിച്ചത്. ഇത് സമ്മര്‍ദം കുറയ്ക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. എന്നാല്‍ ആദ്യ ഗോളിന് ശേഷം കളി പൂര്‍ണമായും മാറി, മെസി പറയുന്നു.
ഞങ്ങള്‍ ചെയ്തിരുന്നത് എന്താണോ അത് കൂടുതല്‍ നന്നായി ചെയ്യാന്‍ രണ്ടാം പകുതിയില്‍ കഴിഞ്ഞു. എന്തിനും തയ്യാറാണ് ഈ ടീം എന്നതിന് തെളിവാണ് ഇവിടെ കണ്ടത്. ആരുമായും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലിക്ക് കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ലോകകപ്പ് ക്വാര്‍ട്ടറിലോ സെമിയിലോ വരെ എത്താന്‍ കഴിവുള്ള ടീമാണ് ഇറ്റലിയുടേത് എന്നും മെസി പറഞ്ഞു.
ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുന്നു. ഒരുമിച്ച് നിന്നാണ് ഞങ്ങള്‍ കളിക്കുന്നത്. ഇന്നത് മുന്‍പത്തേക്കാള്‍ കൂടുതലായി കണ്ടു. ചില സമയങ്ങളില്‍ ഞങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാവും. ഈ സമയം പരസ്പരം സഹായിച്ചും കരുത്ത് നല്‍കിയും ഞങ്ങള്‍ മുന്‍പോട്ട് പോകുന്നു. ജയങ്ങളോടെ ഈ വഴിയെ തന്നെ ഞങ്ങള്‍ മുന്‍പോട്ട് പോകണം. കൂടുതല്‍ മുന്നേറി ലക്ഷ്യങ്ങള്‍ നേടണം, മെസി പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ