അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഡ്രൈവിക്കറ്റ് ആയതിനാലാണു ബാറ്റിങ്ങ് തെഞ്ഞെടുത്തതെന്നും 2-ാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ്ങ് തെരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്.
രാജസ്ഥാന്‍ ടീമില്‍ ഒരുമാറ്റവും ഇല്ല. അതേസമയം ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ നേടിയ ഗുജറാത്ത് ടീമില്‍ ഒരു മാറ്റമുണ്ട്. വിന്‍ഡീസ് പേസര്‍ അല്‍സരി ജോസഫിനു പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലേക്കു മടങ്ങിയെത്തി.
ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം, ഓള്‍റൗണ്ട് മികവിലൂടെയാണ് കുതിച്ചത്. വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ മികച്ചുനിന്നു. ഹാര്‍ദിക് പാണ്ഡ്യ (453), ഡേവിഡ് മില്ലര്‍ (449), ശുഭ്മാന്‍ ഗില്‍ (438) എന്നിവര്‍ സീസണിലെ റണ്‍നേട്ടത്തില്‍ ആദ്യ പത്തിലുണ്ട്. രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഫിനിഷര്‍മാര്‍ ഏതു മത്സരത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി (19 വിക്കറ്റ്), റാഷിദ് ഖാന്‍ (18) എന്നിവര്‍ ആദ്യ പത്തിലുണ്ട്.
2008ലെ പ്രഥമ സീസണില്‍ ജേതാക്കളായശേഷം രാജസ്ഥാന് ആദ്യ ഫൈനലാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകത്തെ ഒന്നാംനിര താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, ടീം മികവിനേക്കാള്‍ വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്. സീസണില്‍ നാലു സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ പ്രകടനം എടുത്തുപറയണം. 824 റണ്‍സുമായി ഇക്കുറി മുന്നിലാണ് ബട്‌ലര്‍. സഞ്ജു സാംസണും (444) ആദ്യ പത്തിലുണ്ട്. 26 വിക്കറ്റുനേടിയ യുസ്വേന്ദ്ര ചാഹല്‍ ബൗളര്‍മാരില്‍ മുന്‍നിരയിലുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ