ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനായി കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറാണ് ചൗബെ. മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയെ വന്‍ ഭൂരിപക്ഷത്തിലാണ് (33-1) ചൗബെ തോല്‍പ്പിച്ചത്. ഒരേയൊരു വോട്ട് മാത്രമാണ് ബൂട്ടിയക്ക് ലഭിച്ചത്.
ഇതാദ്യമായാണ് ഒരു ദേശീയ ഫുട്ബോള്‍താരം എഐഎഫ്എഫിന്റെ അധ്യക്ഷനാകുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. 34 സംസ്ഥാന അസോസിയേഷനുകള്‍ക്കാണ് വോട്ടവകാശമുള്ളത്. ബിജെപി നേതാവു കൂടിയായ കല്യാണ്‍ ചൗബേയ്ക്ക് അനുകൂലമായി 33 സംസ്ഥാന അസോസിയേഷനുകള്‍ വോട്ടു ചെയ്തു.
കല്യാണ്‍ ചൗബയെ ഗുജറാത്ത്, അരുണാചല്‍പ്രദേശ് അസോസിയേഷനുകളാണ് നാമനിര്‍ദേശം ചെയ്തത്. മോഹൻ ബഗാന് വേണ്ടിയും ഈസ്റ്റ്ബംഗാളിന് വേണ്ടിയും കല്യാൺ ചൗബേ കളിച്ചിട്ടുണ്ട്. കളിയില്‍നിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലിറങ്ങിയ ചൗബേ ബിജെപി ടിക്കറ്റിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എഐഎഫ്എഫ് വൈസ് പ്രസിഡന്റായി കർണാടകയിൽ നിന്നുള്ള എന്‍എ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. മാനവേന്ദ്ര സിങിനെയാണ് മലയാളിയായ ഹാരിസ് പരാജയപ്പെടുത്തിയത്. അരുണാചല്‍ പ്രദേശിലെ കിപ അജയിനെ ട്രഷററായി തെരഞ്ഞെടുത്തു. ആന്ധ്രയുടെ ഗോപാലകൃഷ്ണ കോസരാജുവിനെയാണ് പരാജയപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ