രാജ്കോട്ട്: മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്താണ് കേരളത്തിന്റെ മുന്നേറ്റം. ക്വാർട്ടറിൽ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വിജയം തേടിയിറങ്ങിയ മഹാരാഷ്ട്ര 230നു ഓള്‍ ഔട്ടായി.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര മികച്ച രീതിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ അവര്‍ 20 ഓവറില്‍ 139 റണ്‍സെടുത്തിരുന്നു. എന്നാല്‍ പിന്നീട് ക്ഷണത്തില്‍ തകര്‍ന്നു. ശേഷിച്ച ഒന്‍പത് വിക്കറ്റുകള്‍ 91 റണ്‍സില്‍ വീണു.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍, മൂന്ന് വിക്കറ്റുകളെടുത്ത വിശാഖ് ചന്ദ്രന്‍ എന്നിവരുടെ ബൗളിങാണ് കേരളത്തെ വിജയിപ്പിച്ചത്. ബേസില്‍ തമ്പി, അഖിന്‍ സത്താര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒഎം ഭോസ്‌ലെ (78), കുശാല്‍ ടാംബെ (50) എന്നിവര്‍ മഹാരാഷ്ട്രയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. മറ്റൊരാളും കാര്യമായി തിളങ്ങിയില്ല.
നേരത്തെ ഓപ്പണര്‍മാരായ കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍ സഖ്യത്തിന്റെ സെഞ്ച്വറികളുടെ ബലത്തിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം383 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
137 പന്തുകള്‍ നേരിട്ട് 13 ഫോറും നാല് സിക്സും സഹിതം കൃഷ്ണ പ്രസാദ് 144 റണ്‍സെടുത്തു. രോഹന്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്സും സഹിതം 120 റണ്‍സും വാരി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 218 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
പിന്നീടിറങ്ങിയവരും സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയതോടെയാണ് കേരളം കുതിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 29 റണ്‍സെടുത്തു.
23 പന്തില്‍ നാല് സിക്സും ഒരു ഫോറും സഹിതം 43 റണ്‍സ് അടിച്ചെടുത്ത വിഷ്ണു വിനോദിന്റെ തകര്‍പ്പനടികളും കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. അബ്ദുല്‍ ബാസിതും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം താരം 35 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ