ന്യൂഡല്‍ഹി: 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ലേലം ഈ മാസം 19 ന് ദുബായിലാണ് നടക്കുന്നത്. വിദേശ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, രചിന്‍
രവീന്ദ്ര, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്ക് മികച്ച തുക ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഷല്‍ പട്ടേലിനും ഷാര്‍ദുല്‍ ഠാക്കൂ
റിനും ഉയര്‍ന്ന തുക ലഭിച്ചേക്കും.
എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങളെ ടീമുകള്‍ വാങ്ങിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അണ്‍സോള്‍ഡ് പട്ടികയില്‍ ഇടം പിടിച്ചേക്കാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമില്ലെന്നതാണ് കാരണം. അതിനാല്‍ തന്നെ ഇത്തരം കളിക്കാരുടെ പ്രകടനത്തില്‍ വിശ്വാസം അര്‍പ്പിക്കാനും ടീമുകള്‍ മടിക്കും.
വരുണ്‍ ആരോണ്‍
2011-15 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാമായിരുന്ന പേസ് ബൗളറാണ് വരുണ്‍ ആരോണ്‍. ഐപിഎല്‍ ലേലത്തില്‍ ഇടം പിടിച്ച താരത്തിന് 50 ലക്ഷം അടിസഥാനവിലയായാണ് താരത്തിന്റെ പേര് ലേലത്തിന് എത്തുന്നത്. ഇന്ത്യക്കായി ഒരു ടി20 അന്താരാഷ്ട്ര മത്സരം പോലും ആരോണ്‍ കളിച്ചിട്ടില്ല. എന്നാല്‍ 2011 ഐപിഎല്‍ സീസണില്‍ താരം സജീവമായിരുന്നു.
ഐപിഎല്‍ കരിയറില്‍, 8.94 ഇക്കോണമിയില്‍ 52 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകള്‍ മാത്രമാണ് പേസര്‍ നേടിയത്. 2022-ല്‍, ഗുജറാത്ത് ടൈറ്റന്‍സ് (ജിടി) 50 ലക്ഷം രൂപയ്ക്ക് താരത്തെ ടീമിലെത്തിച്ചെങ്കിലും മികച്ച പ്രകടനങ്ങളൊന്നും ഉണ്ടായില്ല. രണ്ട് മത്സരങ്ങള്‍ ലഭിച്ചെങ്കിലും 10.40 ഇക്കോണമിയില്‍ രണ്ട് വിക്കറ്റ് മാത്രമാണ് ലഭിച്ചത്.
ഒരു വര്‍ഷത്തിലേറെയായി ആഭ്യന്തര ക്രിക്കറ്റില്‍ ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്തതിനാല്‍ ആരോണ്‍ ലേലത്തില്‍ വില്‍ക്കപ്പെടാത്ത താരമാകാന്‍ സാധ്യതയുണ്ട്.
ഹനുമ വിഹാരി
ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ പട്ടികയില്‍ ഹനുമ വിഹാരിയുമുണ്ട്. താരത്തിന്റെ റിസര്‍വ് തുക 50 ലക്ഷം രൂപയായിരിക്കും. 2013, 2015, 2019 എന്നീ മൂന്ന് സീസണുകള്‍ മാത്രമേ വിഹാരി കളിച്ചിട്ടുള്ളൂ, മൂന്ന് സീസണുകളില്‍ നിന്നും വിഹാരിയുടെ ബാറ്റില്‍ നിന്ന് വലിയ സ്‌കോറുകളൊന്നും പിറന്നില്ല.
2013ലെ അരങ്ങേറ്റ സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 17.21 ശരാശരിയില്‍ 241 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം.
2023 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിഹാരി ഏഴ് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സ് നേടിയെങ്കിലും മികച്ച ടീമുകള്‍ക്കെതിരെ തിളങ്ങുന്നതില്‍ നിന്നും പരാജയപ്പെട്ടു. ആഭ്യന്തര ടി20 ലീഗിലെ സ്ഥിരതയില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് താരത്തിന് തിരിച്ചടിയാകുന്നത്.
ഉമേഷ് യാദവ്
2022 സീസണോടെ ഉമേഷ് യാദവിന്റെ ഐപിഎല്‍ കരിയര്‍ അവസാനിച്ചുവെന്ന് വേണം കരുതാന്‍. 2022 സീസണില്‍ 16 വിക്കറ്റ് വീഴ്ത്തിയ ഉമേഷിന് 2023 സീസണില്‍ ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ. 2022-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലംകൈയ്യന്‍ പേസറെ രണ്ട് കോടിക്കാണ് സ്വന്തമാക്കിയത്. അടുത്ത സീസണില്‍ താരത്തെ കെകെആര്‍ നിലനിര്‍ത്തി, പക്ഷേ താരത്തിന് പ്രതിഫലത്തിനൊത്തവണ്ണം മികവ് കാണിക്കാനായില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണക്കിലെടുത്ത് ഇത്തവണ ലേലത്തിന് മുന്നോടിയായി ടീം താരത്തെ റിലീസ് ചെയ്തു.
ഐപിഎല്‍ 2024 ലേലത്തില്‍ പങ്കെടുക്കാന്‍ ഉമേഷ് തുക വെട്ടിക്കുറയ്ക്കുമെന്ന് കരുതിയെങ്കിലും താരം 2 കോടി രൂപ അടിസ്ഥാന വില തന്നെയാണ് നല്‍കിയിരിക്കുന്നത്. 2023 ഐപിഎല്‍ സീസണിലെ പ്രകടനവും പരിക്കിന്റെ ആശങ്കയ്ക്കൊപ്പം വലിയ അടിസ്ഥാന വിലയും കണക്കിലെടുക്കുമ്പോള്‍ ഉമേഷ് യാദവിനെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ വിമുഖത കാണിച്ചേക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ