ഒരിക്കല്‍ കൂടി സ്‌റ്റോക്‌സ് ഹീറോ ആകുമോ?, ജയ പ്രതീക്ഷയോടെ ഇരുടീമുകളും; ആഷസില്‍ ഇന്ന് ത്രില്ലര്‍ പോരാട്ടം 

ഒരു ദിവസം മാത്രം അവശേഷിക്കേ, ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 257 റണ്‍സ്
ഹാരി ബ്രൂക്കിനെ പുറത്താക്കിയതില്‍ ഓസീസ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, എപി
ഹാരി ബ്രൂക്കിനെ പുറത്താക്കിയതില്‍ ഓസീസ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, എപി

ലണ്ടന്‍: ഒരു ദിവസം മാത്രം അവശേഷിക്കേ, ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 257 റണ്‍സ്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. 29 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും അര്‍ധ സെഞ്ച്വറിയോടെ ബെന്‍ ഡക്കറ്റും പുറത്താകാതെ നില്‍ക്കുന്നു. പേസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമാണ് ഈ രണ്ടു വിക്കറ്റുകള്‍ വീതം നേടിയത്. ഇന്ന് ജയപ്രതീക്ഷയോടെയാണ് ഇരു ടീമുകളും ലോര്‍ഡ്‌സില്‍ ഇറങ്ങുക.

ആഷസ് ചരിത്രത്തിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടം ബെന്‍ സ്‌റ്റോക്‌സ് കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച് ഇംഗ്ലീഷ് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നി ബൗളര്‍മാരിലാണ് ഓസീസിന്റെ പ്രതീക്ഷ. മൂന്ന് റണ്‍സ് വീതമെടുത്ത സാക് ക്രൗലിയും ഒലീ പോപും 18 റണ്‍സെടുത്ത ജോ റൂട്ടും നാലു റണ്‍സെടുത്ത ഹാരി ബ്രൂക്കുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് പോരാട്ടം 279 റണ്‍സില്‍ അവസാനിച്ചു. 91 റണ്‍സിന്റെ ലീഡുമായാണ് അവര്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.മധ്യനിര മുതല്‍ വാലറ്റം വരെയുള്ള ഓസീസ് താരങ്ങളെ അധികം ക്രീസില്‍ നിര്‍ത്താതെ നാലാം ദിനത്തിലെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ  ഇംഗ്ലണ്ട് കൂടാരം കയറ്റുകയായിരുന്നു. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. 

ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലെബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരും പൊരുതി. 15 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. വാര്‍ണര്‍ 25 റണ്‍സും ലെബുഷെയ്ന്‍ 30 റണ്‍സും സ്റ്റീവ് സ്മിത്ത് 34 റണ്‍സും കണ്ടെത്തി. അലക്സ് കാരി 21 റണ്‍സുമായി മടങ്ങി. കാമറൂണ്‍ ഗ്രീന്‍ 18 റണ്‍സും പാറ്റ് കമ്മിന്‍സ് 11 റണ്‍സും കണ്ടെത്തി.   

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടംഗ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്സന്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 91 റണ്‍സ് ലീഡ് സ്വന്തമാക്കിയാണ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 325 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍  416ന് ഓള്‍ ഔട്ട്. 

നാലാം ദിനത്തില്‍ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ടീമിനെ മുന്നോട്ടു കൊണ്ടു പോയി. സ്‌കോര്‍ 187ല്‍ നില്‍ക്കെ ഖവാജയെ മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. താരം അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. 77 റണ്‍സാണ് ഖവാജ കണ്ടെത്തിയത്. പിന്നാലെ സ്മിത്തും മടങ്ങി. ജോഷ് ടംഗിനാണ് വിക്കറ്റ്. താരം 34 റണ്‍സ് എടുത്തു. 

പിന്നീടെത്തിയ ട്രാവിസ് ഹെഡ്ഡിനും (ഏഴ്) അല്‍പ്പായുസായിരുന്നു. ഹെഡ്ഡും ബ്രോഡിനു മുന്നില്‍ കീഴടങ്ങി. നേരത്തെ ഡേവിഡ് വാര്‍ണര്‍ 25 റണ്‍സിലും മര്‍നസ് ലബുഷെയ്ന്‍ 30 റണ്‍സിലും മടങ്ങിയിരുന്നു. ജെയിംസ് ആന്‍ഡേഴ്സനും ജോഷ് ടംഗുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ നഷ്ടമായത് തിരിച്ചടിയായി. പിന്നാലെ ഇന്നലെ പിടിച്ചു നിന്ന ഹാരി ബ്രൂകും മടങ്ങി. സ്റ്റോക്‌സ് 17 റണ്‍സെടുത്തപ്പോള്‍ ബ്രൂക് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സ് കണ്ടെത്തി. 

പിന്നീടെത്തിയ ജോണി ബെയര്‍ സ്റ്റോ മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരം 17 റണ്‍സുമായി ക്രീസ് വിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡ് (12), ഒല്ലി റോബിന്‍സന്‍ (ഒന്‍പത്), ജോഷ് ടംഗ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com