അഹമ്മദാബാദ്: ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണം അമിത ആത്മവിശ്വാസം മൂലമാണെന്ന മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അങ്ങനെയാണ് അദ്ദേഹം കരുതുന്നെതങ്കില്‍ അത് വെറും ചവറാണെന്ന് രോഹിത് ശര്‍മ പറഞ്ഞു.
2014 മുതല്‍ ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന രവി ശാസ്ത്രിയെ പുറത്തു നില്‍ക്കുന്ന ആള്‍ എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങള്‍ ആദ്യ രണ്ട് കളികള്‍ ജയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസമായെന്നാണ് പുറത്ത് നില്‍ക്കുന്ന ചിലര്‍ പറയുന്നത്. തീര്‍ത്തും അംസബന്ധമായ പ്രസ്താവനയാണിത്. കാരണം, പരമ്പരയിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടിയാണ് ഞങ്ങളെല്ലാവരും കളിക്കുന്നത്. അല്ലാതെ രണ്ട് കളികള്‍ ജയിച്ചശേഷം നിര്‍ത്താനല്ലെന്ന് അവസാന ടെസ്റ്റിന്റെ തലേദിവസം രോഹിത് പറഞ്ഞു.
പുറത്തുനില്‍ക്കുന്നവര്‍ക്ക് എന്തും പറയാം. കാരണം ഡ്രസ്സിങ് റൂമില്‍ ഞങ്ങള്‍ എന്താണ് സംസാരിക്കുന്നത് എന്ന് അറിയാത്തവരാണ് ഇവരെല്ലാം. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പുറമെ നില്‍ക്കുന്നവര്‍ക്ക് അത് അമിത ആത്മവിശ്വാസമായോ മറ്റെന്തെങ്കിലുമായോ തോന്നിയാല്‍ അത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. രവി ശാസ്ത്രിയും കുറച്ചു കാലം മുമ്പുവരെ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഏതുതരം മനോഭാവത്തോടെയാണ് ഓരോ മത്സരത്തിനും ഇറങ്ങുന്നതെന്ന് അദ്ദേഹത്തിന് ശരിക്കും അറിയാം. വാക്കുകള്‍ തെരഞ്ഞടുക്കുമ്പോള്‍ അല്‍പം കൂടി സഹാനൂഭുതി കാണിക്കാമായിരുന്നെന്നും രോഹിത് പറഞ്ഞു
എതിരാളിക്ക് ഒരിഞ്ച് പോലും വിട്ടുകൊടുക്കാതിരക്കാനുള്ള മത്സരബുദ്ധി ഓരോ കളിയിലും പുറത്തെടുക്കുകയെന്നത് വിദേശപര്യടനത്തിന് പോകുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചതാണ്. വിദേശത്ത് കളിക്കുമ്പോള്‍ അതാത് ടീമുകള്‍ നമ്മളെ പരമ്പരയില്‍ തിരിച്ചുവരാനാവാത്ത വിധം തകര്‍ക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. അതുതന്നെയാണ് ഇന്ത്യന്‍ ടീമിന്റെയും മനോഭാവമെന്നും രോഹിത് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ