ന്യൂയോർക്; വനിതകളുടെ 100 മീറ്റർ മുൻലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ അമേരിക്കൻ അത്ലറ്റ് ടോറി ബോവി അന്തരിച്ചു. 32 വയസായിരുന്നു. ബുധനാഴ്ച ഫ്ളോറിഡയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. യുഎസ്എ ട്രാക്ക് ആൻഡ് ഫീൽഡ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ദിവസങ്ങളോളമായി ടോറി ബോവിയെ പുറത്തുകാണാതിരിക്കുകയും ഇവരേക്കുറിച്ച് അറിയാതിരിക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തുകയാണ്. അപ്പോഴാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഓറഞ്ച് കൗണ്ടി ഫ്ളോറിഡ ഷെരീഫ് പ്രസ്താവനയിലൂടെ പറഞ്ഞു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2016 റിയോ ഒളിംപിക്സിൽ മൂന്നു സ്വർണമാണ് ടോറി ബോവി നേടിയത്. 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലും നേടി. കൂടാതെ സ്വർണം നേടിയ റിലേ ടീമിലും അംഗമായിരുന്നു. 2017ലെ ലണ്ടൻ ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണജേതാവായിരുന്നു. 2015 ബെയ്ജിങ് ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെള്ളിയും നേടിയിട്ടുണ്ട്.
മിസിസ്സിപ്പിയിലെ സാൻഡ്ഹില്ലിൽ മുത്തശ്ശിക്കൊപ്പമാണ് ടോറി വളർന്നത്. ബാസ്കറ്റ് ബോൾ കളിക്കാരിയായാണ് കായികരംഗത്തേക്ക് എത്തുന്നത്. പിന്നീട് ലോങ്ജമ്പിലും ട്രിപ്പിൾ ജംപിലും കഴിവുതെളിയിച്ചതിനുശേഷം ഓട്ടത്തിലേക്ക് മാറുന്നത്. 2019 ദോഹ വേൾഡ് ചാമ്പ്യൻഷിപ്പിലാണ് അവസാനമായി മത്സരിക്കാൻ ഇറങ്ങിയത്. ലോങ് ജംപിൽ നാലാം സ്ഥാനമാണ് നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ