ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയതോടെ മറ്റ് ടീമുകളുടെ ചങ്കിടിപ്പ് കൂടി. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് വരെ അടുത്ത മത്സരം നിർണായകമെന്ന് ചുരുക്കം. ചെന്നൈ അടക്കം ഏഴ് ടീമുകളാണ് പ്ലേ ഓഫ് സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്നത്. അവസാന മത്സരം ഇതോടെ എല്ലാ ടീമുകൾക്കും ജീവൻമരണ പോരാട്ടമായി.
ആർസിബി ഇന്നലെ തോറ്റിരുന്നുവെങ്കിൽ ചെന്നൈ, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. എന്നാൽ ആർസിബി തോറ്റില്ലെന്ന് മാത്രമല്ല വമ്പൻ ജയമാണ് അവർ സ്വന്തമാക്കിയത്. നെറ്റ് റൺറേറ്റ് മികച്ച രീതിയിൽ നിർത്താനും അവക്കായി. അവസാന മത്സരത്തിൽ ചെന്നൈ, ലഖ്നൗ ടീമുകൾ ജയിക്കണം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ.
ലീഗ് റൗണ്ടിലെ അവസാന മത്സരം ഞയറാഴ്ച ആർസിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ്. ഈ മത്സരം അവസാനിക്കും വരെ മറ്റു ടീമുകളും തങ്ങളുടെ നിലയറിയാൻ കാത്തിരിക്കേണ്ടി വരും. ഞായറാഴ്ച ആദ്യം നടക്കുന്നത് മുംബൈ- ഹൈദരാബാദ് മത്സരമായതിനാല്‍ മുംബൈ ജയിച്ചാലും റണ്‍ റേറ്റില്‍ അവരെ മറികടക്കാന്‍ എത്ര മാര്‍ജിനില്‍ ജയിക്കണമെന്നത് വ്യക്തമായി കണക്കുക്കൂട്ടി ഇറങ്ങാന്‍ ആര്‍സിബിക്ക് കഴിയും.
ഈ രണ്ട് മത്സരങ്ങളില്‍ മുംബൈയും ബാംഗ്ലൂരും ജയിക്കുകയും അവസാന മത്സരങ്ങളില്‍ ലഖ്നൗവും ചെന്നൈയും തോല്‍ക്കുകയും ചെയ്താല്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ചെന്നൈയോ ലഖ്നൗവോ ഒരു ടീം മാത്രമെ പ്ലേ ഓഫിലെത്തു. നാളെയാണ് ചെന്നൈ- ഡല്‍ഹി മത്സരം, ഇതില്‍ ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്തും. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ലഖ്നൗവിനെ നേരിടും. ഇതില്‍ ലഖ്നൗ ജയിച്ചാല്‍ മറ്റ് ഫലങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ലഖ്നൗവും പ്ലേ ഓഫിലെത്തും. ഒപ്പം രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത ടീമുകള്‍ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.
പിന്നീട് പ്ലേ ഓഫ് ബെര്‍ത്തിനായി മുംബൈയും ആര്‍സിബിയും മാത്രമാകും രംഗത്തുണ്ടാവുക. അവസാന മത്സരങ്ങളില്‍ ഇരു ടീമും ജയിച്ചാല്‍ രണ്ട് ടീമിനും 16 പോയിന്‍റാകും. നെറ്റ് റണ്‍റേറ്റില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലുള്ള ആര്‍സിബി നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലുത്തുകയും ചെയ്യും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ