കൊല്‍ക്കത്ത: ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളി ആരായിരിക്കും എന്ന ചോദ്യമാണ് എല്ലാകോണുകളില്‍ നിന്നും ഉയരുന്നത്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നി ടീമുകളില്‍ ഏതെങ്കിലും ഒരു ടീമായിരിക്കും ഇന്ത്യയുടെ സെമിയിലെ എതിരാളി എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇവരില്‍ ആര് എന്ന കാര്യത്തില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളാണ് നിര്‍ണായകമാകുക.
ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നി മൂന്ന് ടീമുകളും നാലു കളികള്‍ വീതം ജയിച്ച് എട്ടു പോയിന്റ് വീതം നേടിയാണ് സെമി സാധ്യത നിലനിര്‍ത്തുന്നത്. നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ മാത്രമാണ് മൂന്ന് ടീമുകളും തമ്മില്‍ വ്യത്യാസമുള്ളത്. നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നിലാണ് ന്യൂസിലന്‍ഡ്. 0.398 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാന്റേത് 0.036 ആണ്. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആണ്. നെഗറ്റീവ് 0.338. അടുത്ത കളിയില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അഫ്ഗാനിസ്ഥാന് സാധ്യതയുള്ളു. അല്ലെങ്കില്‍ അടുത്ത കളികളില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും പരാജയപ്പെടണം. അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കയറും.
അവസാന കളിയില്‍ ശ്രീലങ്കയാണ് ന്യൂസിലന്‍ഡിന്റെ എതിരാളി. ശ്രീലങ്കയെ തോല്‍പ്പിക്കുകയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരാജയപ്പെടുകയും ചെയ്താല്‍ ന്യൂസിലന്‍ഡ് സെമിയില്‍ കയറും. എന്നാല്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാലും നെറ്റ് റണ്‍റേറ്റ് തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. അതായത് ഇനിയുള്ള മത്സരങ്ങളില്‍ മൂന്ന് ടീമുകളും വിജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് സെമിയിലേക്കുള്ള പ്രവേശനം തീരുമാനിക്കും.
ഇനി അടുത്തമത്സരത്തില്‍ ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തോല്‍ക്കുകയും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനില്‍ പാകിസ്ഥാനായിരിക്കും ഇന്ത്യയുടെ എതിരാളി. ഈഡന്‍ ഗാര്‍ഡന്‍സിലാണ് സെമി. ന്യൂസിലന്‍ഡിന്റെയും അഫ്ഗാനിസ്ഥാന്റെയും മത്സരത്തിന് ശേഷമാണ് പാകിസ്ഥാന്റെ കളി. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും മത്സരത്തില്‍ ജയിച്ചാല്‍ റണ്‍റേറ്റ് വിലയിരുത്തി ഇംഗ്ലണ്ടിനെതിരെ കളിക്കളത്തില്‍ ഇറങ്ങാനുള്ള സാധ്യതയും പാകിസ്ഥാനുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ