ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിക്കും വിവാഹ മോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യയ്‌ക്കെതിരെ താരം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കോടതി വിലയിരുത്തി. അയേഷയിൽ നിന്നും ക്രൂരതയും മാനസിക സമ്മർദ്ദവും താരത്തിന് നേരിടേണ്ടി വന്നുവെന്ന് കോടതി കണ്ടെത്തി.
2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ സമ്മതിച്ചു. അവരുടെ ദാമ്പത്യം വളരെക്കാലം മുമ്പേ അവസാനിച്ചതാണെന്നും കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ വ്യക്തമാക്കി. വർഷങ്ങളോളം മകനിൽ നിന്നും വേർപിരിഞ്ഞു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
ആദ്യ വിവാഹത്തിൽ അയേഷയ്ക്കു രണ്ടു പെൺമക്കളുണ്ട്. മക്കൾക്കൊപ്പം ഓസ്ട്രേലിയയിലാണ് അയേഷ താമസിക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ധവാൻ വിവഹമോചനത്തെ കുറിച്ച് പറഞ്ഞിരുന്നു.' ഒരു കാര്യത്തിലെ അന്തിമ തീരുമാനം സ്വയം എടുക്കേണ്ടതാണ്, അതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ആർക്കെതിരെയും വിരൽ ചൂണ്ടുന്നില്ല. എന്റെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നാളെ എനിക്കു മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാൽ എനിക്ക് അക്കാര്യത്തിൽ കൂടുതൽ വിവേകത്തോടെ തീരുമാനമെടുക്കാനാകും.'– ധവാൻ പറഞ്ഞു.
മകനെ കാണാനും ആവശ്യമുള്ളപ്പോൾ വിഡിയോ കോൾ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നൽകിയിട്ടുണ്ട്. സ്കൂൾ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ