അടിക്ക് തിരിച്ചടി; നാലു സെഞ്ച്വറികള്‍; റെക്കോര്‍ഡുകള്‍ കീഴടക്കി പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം   

ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോര്‍ഡും ഇരുപത്തിമൂന്നുകാരനായ ഷഫീഖ് സ്വന്തമാക്കി
സെഞ്ച്വറി നേടിയ റിസ് വാന്റെ ആഹ്ലാദം/ പിടിഐ
സെഞ്ച്വറി നേടിയ റിസ് വാന്റെ ആഹ്ലാദം/ പിടിഐ

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് പാകിസ്ഥാന് തകര്‍പ്പന്‍ വിജയം. ആറു വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം. ലങ്ക ഉയര്‍ത്തിയ 344 റണ്‍സ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പാകിസ്ഥാന്‍ മറികടന്നത്. 

ഏകദിന ലോകകപ്പില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് വിജയത്തിലൂടെ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ നാലു സെഞ്ച്വറികള്‍ പിറന്ന ആദ്യ മത്സരം കൂടിയാണിത്. ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന നാണക്കേട് ലങ്കയ്ക്ക് മാറ്റാനായില്ല.

ലോകകപ്പില്‍ ഇതുവരെ ഏഴു തവണയാണ് ശ്രീലങ്കയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. 345 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്ത പാകിസ്ഥാന്‍ തുടക്കത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയില്‍ പതറി. ഓപ്പണര്‍ ഇമാം ഉല്‍ ഹഖ് (12), ക്യാപ്റ്റന്‍ ബാബര്‍ അസം (10) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലേ നഷ്ടമായത്. 

തുടര്‍ന്ന് അബ്ദുള്ള ഷഫീഖ്- മുഹമ്മദ് റിസ് വാന്‍ കൂട്ടുകെട്ടിന്റെ വീരോചിത പോരാട്ടമാണ് പാകിസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഷഫീഖ് 113 റണ്‍സെടുത്തു. ഏകദിന ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോര്‍ഡും ഇരുപത്തിമൂന്നുകാരനായ ഷഫീഖ് സ്വന്തമാക്കി. മതീഷ് പതിരാനയാണ് ഷഫീഖിനെ പുറത്താക്കിയത്. 

മൂന്നാം വിക്കറ്റില്‍ ഷഫീഖ്- റിസ് വാന്‍ സഖ്യം 176 റണ്‍സെടുത്തു. ഷഫീഖ് പുറത്തായ ശേഷവും പേശിവലിവിന്റെ വേദനകളെയും അതിജീവിച്ച് പൊരുതിയ മുഹമ്മദ് റിസ് വാന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയിപ്പിച്ചാണ് മടങ്ങിയത്. റിസ് വാന്‍ 131 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 121 പന്തില്‍ മൂന്ന് സിക്‌സും എട്ടു ഫോറും അടങ്ങുന്നതാണ് റിസ് വാന്റെ ഇന്നിങ്‌സ്. 

30 പന്തില്‍ 31 റണ്‍സെടുത്ത സയീദ് ഷക്കീലാണ് പുറത്തായ മറ്റൊരു പാക് താരം. നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ച്വറിക്കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. 77 പന്തില്‍ നിന്ന് 14 ഫോറും ആറ് സിക്സും പറത്തിയ കുശാല്‍ മെന്‍ഡിസ് 122 റണ്‍സെടുത്തു. 89 പന്തുകള്‍ നേരിട്ട സമരവിക്രമ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 108 റണ്‍സെടുത്ത് 48-ാം ഓവറിലാണ് പുറത്തായത്.

ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലോകകപ്പിൽ പാകിസ്ഥാന്റെ രണ്ടാം വിജയം കൂടിയാണിത്. ഈ മാസം 14 ന് അഹമ്മദാബാദിൽ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com