ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 225 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. ക്യാപ്റ്റൻ ഋഷഭ് പന്തിന്റേയും അക്സര്‍ പട്ടേലിന്‍റെയും മിന്നും പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്കോറിൽ എത്തിച്ചത്.
ഓപ്പണര്‍മാരായ പൃഥ്വി ഷായും ജാക് ഫ്രേസർ മക്ഗുർകും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് ഡൽഹിക്ക് നൽകിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. 14 പന്തില്‍ 23 റൺസിൽ നിൽക്കെയാണ് മക്‌കുര്‍ഗിനെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ പുറത്താക്കുന്നത്. പിന്നാലെ പൃഥ്വി ഷായും(7 പന്തില്‍ 11) സന്ദീപിന്റെ ബോളിൽ പുറത്തായി. പിന്നാലെ എത്തിയ ഷായ് ഹോപ്പിനെ(5)യും സന്ദീപ് കൂടാരം കേറ്റയതോടെ ഡൽഹി സമ്മർദത്തിലായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്തും അക്സർ പട്ടേലും ഒന്നിച്ചതോടെ കൂറ്റൻ സ്കോറിലേക്ക് മുന്നേറുകയായിരുന്നു. നാലാം വിക്കറ്റില്‍ 113 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 43 പന്തില്‍ 66 റൺസാണ് അക്സർ പട്ടേൽ അടിച്ചു കൂട്ടിയത്. 17 ഓവറില്‍ അക്സർ മടങ്ങുമ്പോൾ 157 റൺസായിരുന്നു ഡൽഹിക്ക്. ആ സമയത്ത് 50 തികച്ച പന്ത് അവസാന ഓവറുകളിൽ തകർത്തടിക്കുകയായിരുന്നു.
മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ മാത്രം പന്ത് നാല് സിക്സും ഒരു ഫോറും അടക്കം 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്രൈസ്റ്റൻ സ്റ്റബ്സ് (7 പന്തില്‍ 26 റണ്‍സ്) പന്തിന് ശക്തമായി പിന്തുണ നൽകിയതോടെ 224 റൺസിലേക്ക് ഡൽഹി എത്തി. ഗുജറാത്തിനായി മൂന്നോവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ