രാജ്കോട്ട്: ഈയടുത്ത് അന്തരിച്ച ഇന്ത്യയുടെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമായിരുന്ന മുൻ ക്യാപ്റ്റൻ ദത്താജി റാവു ഗെയ്ക്‌വാദിനു ആദരം അർപ്പിക്കാൻ വൈകിയ ബിസിസിഐ നടപടിയെ വിമർശിച്ച് ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മാത്രമാണ് കറുത്ത ആംബാൻഡ് ധരിച്ച് കളത്തിലെത്തിയത്. അദ്ദേഹം മരിച്ച് നാല് ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് ആദരമർപ്പിച്ചത്.
മുൻ നായകന് ആദരമർപ്പിക്കുന്ന കാര്യം വ്യക്തമാക്കി ബിസിസിഐ പ്രസ്താവനയും ഇറക്കിയിരുന്നു. പിന്നാലെയാണ് ഗാവസ്കറിന്റെ വിമർശനം.
മത്സരത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ആദരം നൽകണമായിരുന്നുവെന്നു ഗാവസ്കർ വ്യക്തമാക്കി. മൂന്നാം ദിവസം മാത്രം താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചത് ശരിയായില്ലെന്നു ഇതിഹാസം തുറന്നടിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
95ാം വയസിൽ ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ദത്താജി റാവു ഗെയ്ക്‌വാദിന്റെ അന്ത്യം. മുൻ ഇന്ത്യൻ പരിശീകനായിരുന്ന അൻഷുമൻ ഗെയ്ക്‌വാദിന്റെ പിതാവാണ് ദത്താജിറാവു. 9 വർഷം നീണ്ട കരിയറിൽ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളിൽ ടീം ക്യാപ്റ്റനായി.
1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയൻ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ൽ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. 2016ൽ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു.
1947 മുതൽ 61 വരെ അദ്ദേഹം രഞ്ജിയിൽ ബറോഡയ്ക്കായി കളത്തിലിറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 3139 റൺസ് നേടി. 14 സെഞ്ച്വറികളടക്കമാണ് ഇത്രയും റൺസ്. മഹാരാഷ്ട്രക്കെതിരെ 1959-60ൽ നേടിയ 249 റൺസാണ് ഉയർന്ന സ്‌കോർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ