മുംബൈ: ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നു ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്തായത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ബിസിസിഐ നടപടിയെ വിമർശിക്കുകയാണ് ഇപ്പോൾ മുൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. എല്ലാവർക്കും ഈ നിയമ ബാധകമല്ലേ എന്നാണ് ഇർഫാൻ പരോക്ഷമായി ചോദിക്കുന്നത്. ഹർദിക് പാണ്ഡ്യ നിലവിൽ ഇന്ത്യൻ ടീമിൽ ഇല്ല. താരം ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇർഫാന്റെ ഒളിയമ്പ്.
'കഴിവുള്ള ക്രിക്കറ്റ് താരങ്ങളാണ് ശ്രേയസും ഇഷാനും. അവർ തിരിച്ചു വരും. ശക്തമായി തന്നെ മടങ്ങിയെത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഹർദിക് പാണ്ഡ്യയെ പോലുള്ളവർ റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നില്ല. അദ്ദേഹവും അദ്ദേഹത്തെ പോലെയുള്ള മറ്റുള്ളവരും ദേശീയ ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ വൈറ്റ് ബോൾ മത്സരങ്ങൾ കളിക്കണോ? ഇത് എല്ലാവർക്കും ബാധകമല്ലേ. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ആഗ്രഹിച്ച ഫലം കൈവരിക്കില്ല!'- ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു.
താരങ്ങൾ ദേശീയ ടീമിൽ ഇല്ലെങ്കിൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐ നിയമം. എന്നാൽ ശ്രേയസ്, ഇഷാൻ എന്നിവർ നിലവിൽ ഇന്ത്യൻ സംഘത്തിലില്ല. അവർ ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. പിന്നാലെയാണ് കരാറിൽ നിന്നു പുറത്തായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രോഹിത് ശര്‍മ, വിരാട് കോഹ്‍ലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ആറ് താരങ്ങള്‍ എ ഗ്രേഡിലുണ്ട്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തിലാണുള്ളത്. 2023- 24 വര്‍ഷത്തില്‍ ദേശീയ സീനിയര്‍ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനെതിരെ ബിസിസിഐ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഇഷാന്‍ കിഷന്‍ അവധിയില്‍ പോയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നു ചൂണ്ടിക്കാട്ടിയാണു ഇഷാന്‍ ഇന്ത്യന്‍ ടീം ക്യാമ്പ് വിട്ടത്. ബിസിസിഐ നിര്‍ബന്ധിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താരം തയാറായില്ല.
നടുവേദന കാരണം പറഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നിന്ന് ശ്രേയസ് പിന്‍വാങ്ങിയത്. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമി ശ്രേയസ് പൂർണ ഫിറ്റാണെന്ന റിപ്പോർട്ടാണ് ബിസിസിഐക്ക് നൽകിയത്. ഇതോടെയാണ് ഇരു താരങ്ങളേയും കരാറിൽ നിന്നു പുറത്താക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ