ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്‌മെന്റുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 
ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള ശമ്പള വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 326 ആശുപത്രികളിലാണ് സമരത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്‌മെന്റുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 

17 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. മരണം വരെ നിരാഹാരമിരിക്കാനാണ് സംഘടനകളുടെ തീരുമാനം. 13ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവില്‍ ഉള്ള പൊള്ളത്തരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് നഴ്‌സുമാരും അവധിയെടുത്താണ് ഇന്ന് നടന്ന സമരത്തിനെത്തിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് കലക്ട്രേറ്റിലേയ്ക്ക് ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ജൂണ്‍ 28നാണ് വേതനവര്‍ധന എന്ന ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങിയത്. യുഎന്‍എയുടെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായാണ് സമരം തുടങ്ങിയത്. ആശുപത്രി മാനേജ്‌മെന്റുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തെങ്കിലും ഒന്നിലും നഴ്‌സുമാര്‍ക്കനുകൂലമായ തീരുമാനമുണ്ടായില്ല. ഇതോടെയാണ് സമരം ശക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com