തിരുവനന്തപുരം : ശബരിമലയിലെത്തിയ യുവതികള്‍ മാവോയിസ്റ്റുകളെന്ന് ബിജെപി ംസസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണ്. മുഖ്യമന്ത്രിയുടെ സഹായത്തോടെയാണ് യുവതികള്‍ ശബരിമലയിലേക്ക് തിരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കി.
തിരക്കുള്ള സമയത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭക്തര്‍ പരാജയപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും പറഞ്ഞു.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാൽ ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി പമ്പയിലെത്തിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ