കൊല്ലം: ബസിലെ തിരക്കു കാരണം സ്റ്റോപ്പിൽ പെട്ടെന്ന് ഇറങ്ങാൻ കഴിയാതിരുന്ന യുവതിയെയും കൈക്കുഞ്ഞിനെയും തള്ളിയിറക്കാൻ ശ്രമിച്ച സ്വകാര്യബസ് കണ്ടക്ടർ കസ്റ്റഡിയിൽ. യുവതിയെ അസഭ്യം പറയുകയും ചെയ്ത യുവാവിനെ അഞ്ചാലുംമൂട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.കൊല്ലം – ശിങ്കാരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ കടവൂർ പരപ്പത്തുവിളയിൽ ആദർശാണ് കസ്റ്റഡിയിലായത്.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.കൊല്ലത്തുനിന്ന് അഞ്ചാലുംമൂട്ടിലേക്കു പോകുകയായിരുന്ന താന്നിക്കമുക്ക് സ്വദേശിനിയായ യുവതിക്ക് അഞ്ചാലുംമൂട് ജംക്‌ഷനിൽ ബസ് നിർത്തിയപ്പോൾ തിരക്കു കാരണം പെട്ടെന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതിൽ ക്ഷുഭിതനായ കണ്ടക്ടർ യുവതിക്ക് നേരെ തിരിയുകയായിരുന്നു.ബസിൽ വച്ച് അസഭ്യം പറയുകയും കുഞ്ഞുമായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തള്ളിയിറക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
പുറത്തിറങ്ങിയ യുവതിയെയും കുഞ്ഞിനെയും സ്റ്റോപ്പിൽ ഉണ്ടായിരുന്നവർ കേൾക്കെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. യുവതിയുടെയും ഭർത്താവിന്റെയും പരാതിയിൽ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ