കൊച്ചി: ട്രെയിൻ യാത്രക്കിടെ മോഷണം പോയ മൊബൈൽ ഫോൺ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി. വിവരാവകാശപ്രവർത്തകനും കേരള ആർടിഐ ഫെഡറേഷൻ പ്രസിഡൻറുമായ ഡി.ബി. ബിനുവിനാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വിവരാവകാശ അപേക്ഷയെത്തുടർന്ന് തിരികെ കിട്ടിയത്.
ആഗസ്റ്റ് ഒമ്പതിന് എറണാകുളം-ഹൈദരാബാദ് ട്രെയിനിൽ യാത്ര ചെയ്യവെ തൃശൂരിൽ വെച്ചാണ് ഫോൺ നഷ്ടപ്പെട്ടത്. യാത്ര തുടരേണ്ട സാഹചര്യം ആയതിനാൽ തൃശൂരിലെ സുഹൃത്ത് ജോസഫ് ജോണിനെ റെയിൽവേ പൊലീസിൽ പരാതി നൽകാൻ ചുമതലപ്പെടുത്തി. പരാതി സ്വീകരിച്ച പൊലീസ് രണ്ടുമാസം കഴിഞ്ഞിട്ടും കേസ് സൈബർ സെല്ലിന് കൈമാറുന്നത് അടക്കം നടപടിയൊന്നും സ്വീകരിച്ചില്ല.
ഇതേത്തുടർന്ന് കേസിൽ സ്വീകരിച്ച നടപടികളുടെ രേഖ ആവശ്യപ്പെട്ട് ബിനു റെയിൽവേ പൊലീസിലെ ഇൻഫർമേഷൻ ഒാഫിസർക്ക് അപേക്ഷ നൽകി. ഇതോടെ റെയിൽവേ സൈബർ സെല്ലിന് കേസ് കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശി ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാളിൽ നിന്ന് ഫോൺ പിടിച്ചെടുത്ത് റെയിൽവേ പൊലീസ് ബിനുവിന് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ