ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെത്തുമെന്ന് റിപ്പോര്‍ട്ട് ; സുരക്ഷ ശക്തമാക്കി

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നട അടയ്ക്കുന്നതുവരെ നീട്ടി
ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെത്തുമെന്ന് റിപ്പോര്‍ട്ട് ; സുരക്ഷ ശക്തമാക്കി

പത്തനംതിട്ട : ശബരിമലയിലേക്ക് വരാന്‍ കൂടുതല്‍ യുവതികള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതോടെ ശബരിമലയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം യുവതികളുടെ വീടുകളില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തി. കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

പതിമൂന്നോളം യുവതികള്‍ ശബരിമലയിലെത്താന്‍ പദ്ധതി ഇടുന്നതായാണ് സൂചന. ഇവരെ മല ചവിട്ടാന്‍ 50 ഓളം പുരുഷന്മാര്‍ പിന്തുണയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.  എന്നാല്‍ ഇവര്‍ ഇന്നു തന്നെ ശബരിമലയില്‍ എത്തുമോ എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. 

പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് രാവിലെ നിലയ്ക്കലിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. മല കയറണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു. ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിശോധിക്കും. നിരോധനാജ്ഞ നീട്ടിയതിനാല്‍ തീര്‍ഥാടകര്‍ക്കു സുരക്ഷിതമായി ശബരിമലയില്‍ എത്താന്‍ കഴിയുന്നതായും കലക്ടര്‍ പറഞ്ഞു.

യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നട അടയ്ക്കുന്നതുവരെ നീട്ടി. നിരോധനാജ്ഞ സന്നിധാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ യുവതികള്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com