കന്യാസ്ത്രിയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ ശക്തമായ തെളിവുണ്ടായിട്ടും അറസ്റ്റിന് വിലങ്ങിട്ട് പൊലീസിലെ ഉന്നതര്‍. ബിഷപ്പിന്റെ മൊഴി കളവാണെന്ന് കണ്ടെത്തിയതോടെ ഉടന്‍ അറസ്റ്റുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന അറസ്റ്റ് വൈകുകയാണ്. അന്വേഷണസംഘത്തിനുമേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ട്. എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. അറസ്റ്റിനായി ജലന്ധറില്‍ പോകാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പൊലീസിലെ ഉന്നതരില്‍ നിന്ന് മാത്രമല്ല ഭരണ മുന്നണിയില്‍ നിന്നും അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്.
ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കിയില്ലെങ്കില്‍ അന്വേണ ചുമതല ഒഴിയാനാണ് അവര്‍ ആലോചിക്കുന്നത്. അന്തിമറിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ നടപടിയ്ക്ക് വിലങ്ങു തടിയാവുകയാണ് ഉന്നതര്‍.
ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചിരിക്കുന്നത്. പഞ്ചാബിൽ എത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ഏറെ പ്രതിസന്ധികളുണ്ടെന്നും ഇവർ അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽനിന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനോട് ആഭ്യന്തര വകുപ്പിന് താൽപര്യമില്ല. മാധ്യമങ്ങൾക്കിടയിലൂടെ ബിഷപ്പിനെ കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണകരമാകില്ലെന്ന വിലയിരുത്തൽ സർക്കാർ തലങ്ങളിലുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ