തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്യാംപുകളുടെ നിരീക്ഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും. അനുമതിയില്ലാതെ ക്യാംപിൽ അതിക്രമിച്ച് കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി അറിയിച്ചു.
മഴക്കെടുതിയെ തുടർന്ന് അടച്ചിട്ട വീടുകളിൽ മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ പൊലീസ് കർശന നടപടി എടുക്കും. അമിത വില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വെള്ളപ്പൊക്കത്തിൽ തകർന്ന പാവപ്പെട്ട വീടുകൾ പോലീസുകാർ ദത്തെടുത്ത് പുനർ നിർമ്മാണത്തിന് സഹായം നൽകുമെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം ഏഴര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്യാംപുകളിൽ കഴിഞ്ഞത്. വെള്ളക്കെട്ട് രൂക്ഷമായതോടെ, ആളുകൾ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിയതോടെ മോഷണവും വർധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ