കൊച്ചി : ശബരിമല സംഘര്‍ഷത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതിഷേധ സമയത്ത് സുരേന്ദ്രന്‍ ശബരിമലയില്‍ പോയത് എന്തിനെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ല. ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രിംകോടതി വിധി മാനിച്ചില്ലെന്നും, സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പറഞ്ഞു.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തി. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രനില്‍ നിന്നും ഉണ്ടായത്. ശബരിമലയില്‍ സ്ത്രീയെ തടയാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണ്. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ വിശ്വാസി എന്ന നിലയിലാണ് ശബരിമലയില്‍ പോയതെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇരുകൂട്ടരുടെയും ബാക്കി വാദം നാളെ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. വാദം കേട്ടശേഷം നാളെ തന്നെ വിധി പറയുമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരും പൊലീസും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ രാവിലെ ആരോപിച്ചു. ഇതിന് തെളിവാണ് തനിക്ക് ചായ വാങ്ങിത്തന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.
ടിപി കേസ് പ്രതികള്‍ക്ക് എല്ലാ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും അനുവാദം കൊടുക്കുന്ന പൊലീസാണ് എനിക്ക് ഒരു ചായ വാങ്ങി തന്നതിന്റെ പേരില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് എനിക്കെതിരെ ഇല്ലാത്ത വധശ്രമവും ഗൂഢാലോചനയും ചേര്‍ത്തിരിക്കുന്നത്.
സത്യത്തില്‍ ജനാധിപത്യം സംരക്ഷിക്കാനാണ് മതില്‍ പണിയേണ്ടത്. അല്ലാതെ നവോത്ഥാനം സംരക്ഷിക്കാനല്ല. കേരളത്തില്‍ കിരാത വാഴ്ചയാണ് പൊലീസ് നടത്തുന്നത്. പിണറായി വിജയന്‍ ജനാധിപത്യത്തെ ധ്വംസിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ