പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി 

കേസ് ആവശ്യത്തിനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്
പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി 

കൊച്ചി : പ്രമുഖ പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്ന ഉത്തരവാദിത്തമുള്ള വ്യക്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി ജനറല്‍ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ പരാമര്‍ശങ്ങള്‍. പ്രഥമദൃഷ്ട്ര്യാ കെ സുരേന്ദ്രന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വസ്തുതകള്‍ കേസ് ഡയറിയിലുണ്ട്. ശബരിമലയുടെ വിശ്വാസ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചെത്തിയവരുടെ നടപടികളില്‍ തനിക്ക് പങ്കില്ലെന്ന സുരേന്ദ്രന്റെ വാദം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. 

എന്നാല്‍ കേസിന്റെ സ്വഭാവം, ആരോപിക്കപ്പെടുന്ന പങ്കാളിത്തം, ആധാരമായ വസ്തുതകള്‍, തടങ്കല്‍ കാലയളവ് തുടങ്ങിയവ പരിഗണിച്ച് ജാമ്യം അനുവദിക്കുകയാണ്. ക്ഷേത്രപരിസരങ്ങളില്‍ ബഹളത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി. 

ജാമ്യം അനുവദിക്കാന്‍ കര്‍ശന വ്യവസ്ഥകളാണ് ഹൈക്കോടതി വെച്ചിട്ടുള്ളത്. കേസ് ആവശ്യത്തിനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും നല്‍കണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്,  സമാന കുറ്റകൃത്യം അരുത്, പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.  

21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. യുവതീപ്രവേശം തടയാന്‍ സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും ശബരിമലയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തകരുമായി ഗൂഡാലോചന നടത്തി സ്ത്രീകളെ തടയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. സുരേന്ദ്രന്‍ പുറത്തുവരുന്നത് ശബരിമലയിലെ സമാധാന പാലനത്തിനെ ബാധിക്കുമെന്ന് ജാമ്യഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ വാദിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com