പലിശ സബ്‌സിഡി, മാര്‍ജിന്‍ മണി; കച്ചവടക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും 'ഉജ്ജീവന വായ്പ' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ 

പ്രളയബാധിതരായ ക്ഷീരകര്‍ഷകരുടെയും പൗള്‍ട്രി കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ജീവനോപാധി പുനരാരംഭിക്കുന്നതിന് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
പലിശ സബ്‌സിഡി, മാര്‍ജിന്‍ മണി; കച്ചവടക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും 'ഉജ്ജീവന വായ്പ' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം:പ്രളയബാധിതരായ ക്ഷീരകര്‍ഷകരുടെയും പൗള്‍ട്രി കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ജീവനോപാധി പുനരാരംഭിക്കുന്നതിന് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഉജ്ജീവന വായ്പ പദ്ധതി എന്ന പേരില്‍ വായ്പ അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുളള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.  

പ്രളയ, ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിട ഇടത്തര വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. ജീവനോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ,ഏതാണോ കുറവ് അത് അനുവദിക്കും. പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ, ഏതാണോ കുറവ് അത് മാര്‍ജിന്‍ മണിയായി അനുവദിക്കും. പ്രവര്‍ത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി നല്‍കും. 

ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് 2018ലെ പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാര്‍ച്ച് 31 വരെയായിരിക്കും. 

ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കിസാന്‍ കാര്‍ഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 4 ശതമാനം പലിശ സബ്‌സിഡി അനുവദിക്കാനും തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com