ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജൻ
കണ്ണൂർ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.
കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പാർട്ടി ലോക്കൽ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സംഭവം സംബന്ധിച്ച് പാർട്ടി അന്വേഷിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.
കൊല്ലപ്പെട്ട ശുഹൈബിനെതിരെ സിപിഎം പ്രവർത്തകർ റാലിക്കിടെ വിളിച്ച മുദ്രാവാക്യവും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ജില്ലയിൽ സിപിഎമ്മും കോൺഗ്രസുമായി പൊതുവെ സംഘർഷങ്ങളില്ല. എന്നാൽ ആ പ്രദേശത്ത് അടുത്തിടെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ, എന്തിന്റെ പേരിലായാലും കൊലപാതകത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് പി ജയരാജൻ പറഞ്ഞു.
ചുവപ്പ് ഭീകരത എന്ന മുദ്രാവാക്യമുയർത്തി സിപിഎമ്മിനെ അടിച്ചമർത്താൻ കേന്ദ്രസർക്കാരും ബിജെപി ആർഎസ്എസ് സംഘപരിവാർ ശക്തികളും ശ്രമിച്ചുവരികയാണ്. ഈ ആക്ഷേപം ഉന്നയിച്ച് സംഘപരിവാർ ജാഥ നടത്തുകയുമുണ്ടായി. ഇപ്പോൾ ചുവപ്പു ഭീകരത എന്ന ആക്ഷേപവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ, സിപിഎമ്മിനെതിരെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള യോജിപ്പാണ് വെളിപ്പെട്ടതെന്നും പി ജയരാജൻ പറഞ്ഞു. സംഭവത്തിൽ പങ്കില്ലെന്ന് സിപിഐ എം എടയന്നൂർ ലോക്കൽ കമ്മിറ്റിയും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ചായ കുടുക്കുന്നതിനിടെ, വാനിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ