'ബിജെപിയേ തടഞ്ഞേ പറ്റൂ' ; കോണ്‍ഗ്രസ് ബന്ധത്തില്‍ യെച്ചൂരിയെ പിന്തുണച്ച് വിഎസിന്റെ കത്ത്

ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന എല്ലാവരുമായി സിപിഎം യോജിക്കണം.  ഇക്കാര്യത്തില്‍ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ്
'ബിജെപിയേ തടഞ്ഞേ പറ്റൂ' ; കോണ്‍ഗ്രസ് ബന്ധത്തില്‍ യെച്ചൂരിയെ പിന്തുണച്ച് വിഎസിന്റെ കത്ത്

തിരുവനന്തപുരം : കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎം കേന്ദ്രനേതൃത്വത്തില്‍ ഭിന്നത തുടരുന്നതിനിടെ, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്തിലാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണ്. ബിജെപി വീണ്ടും ഭരണത്തിലെത്തുന്നത് ഏതുവിധേനയും തടഞ്ഞേ പറ്റൂ. ഇക്കാര്യത്തില്‍ യെച്ചൂരിയുടെ നിലപാടാണ് ശരിയെന്ന് വിഎസ് അഭിപ്രായപ്പെടുന്നു. 

കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന എല്ലാവരുമായി സിപിഎം യോജിക്കണം. ഇതിന് സിപിഎമ്മിന് ഉത്തരവാദിത്തമുണ്ട്. ഇതില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായ വിഎസ് ശാരീരിക അവശതകളെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി കത്ത് നല്‍കിയത്. 

കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബിജെപിയെ പുറത്താക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാക്കിയാല്‍ അത് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്നതാകും. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും കാരാട്ട് പക്ഷം വ്യക്തമാക്കുന്നു. കേരള ഘടകവും കാരാട്ടിനൊപ്പമാണ്.

തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ച രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് യെച്ചൂരി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് കാരാട്ട് പക്ഷത്തിന്റെ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com