ഗൂഢാലോചന നടന്നത് നോര്‍ത്തിലെ 'കൊച്ചിന് ഹൗസ്' എന്ന വീട്ടില്‍ വെച്ച് ; ആക്രമണത്തിന് മുമ്പും പിമ്പും കൊലയാളി സംഘം ഈ വീട്ടിലെത്തിയിരുന്നതായും സംശയം
കൊച്ചി : എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആസൂത്രണം നടന്നത് എറണാകുളം നോര്‍ത്തിലെ കൊച്ചിന് ഹൗസ് എന്ന വീട്ടില്‍ വെച്ചാണെന്ന് പൊലീസ് സൂചിപ്പിച്ചു. മഹാരാജാസ് കോളേജില്‍ അഭിമന്യു അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തിന് മുമ്പും പിമ്പും ഇവര്‍ ഈ വീട്ടിലെത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ക്യാംപസ് ഫ്രണ്ടിന്റെ ഒരു ഓഫീസായാണ് ഈ വാടക വീട് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. കേസിലെ മുഖ്യ പ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിന്റെ ആവശ്യപ്രകാരം കൊലയാളികള്‍ ഈ വീട്ടില്‍ നിന്നാണ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മുഖ്യപ്രതിയായ മുഹമ്മദ് മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് ഭാരവാഹിയാണ്. പ്രതികളില്‍ ആറുപേര്‍ എറണാകുളത്തെ നെട്ടൂര്‍ സ്വദേശികളാണ്. കസ്റ്റഡിയിലുള്ള സൈഫുദ്ദീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മുഹമ്മദ് അടക്കമുള്ള പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികളെ രക്ഷപ്പെടാന്‍ സംശയിച്ച് കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോഴാണ്, കണ്ണൂരിനും കാസര്‍കോടിനും പുറത്തേക്കും വിളികള്‍ പോയതായി കണ്ടെത്തിയത്. കര്‍ണാടകത്തിലെ ഏതെങ്കിലും ഒളികേന്ദ്രത്തിലേക്ക് പ്രതികള്‍ കടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
എസ്എഫ്ഐക്കാരുടെ മൊഴിയില്‍ നീലയും കറുപ്പും ഇടകലര്‍ന്ന ഷര്‍ട്ട് ധരിച്ച ആളാണ് അഭിമന്യുവിനെയും അര്‍ജ്ജുനെയും കുത്തിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ലെന്നാണ് സൂചന. കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ പതിനഞ്ചംഗ സംഘത്തിലെ പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവരാണെന്ന് എഫ്ഐആര്‍ വ്യക്തമാക്കുന്നു.
തര്‍ക്കം തുടങ്ങിയ സമയത്ത് ആറംഗസംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷം മറ്റുള്ളവരെത്തി. ഇവര്‍ ക്യാമ്പസിനകത്ത് കയറണെന്ന് ആവശ്യമുന്നയിച്ചിരുന്നു. കൊലയ്ക്ക് മുന്നോടിയായി ക്യാമ്പസ് അക്രമിസംഘം രണ്ട് തവണ കോളജ് പരിസരത്തെത്തി. ഇത് കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന നിഗമനം ശക്തിപ്പെടുത്തുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി വടുതല സ്വദേശി മുഹമ്മദ് അടക്കം 15 പേർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. നവാഗതരെ കാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്താന്‍ ഒരു സംഘവും കേസില്‍ പ്രതികള്‍ക്ക് വേണ്ട സഹായം നല്‍കിയവരെ കണ്ടെത്താന്‍ മറ്റൊരു സംഘവുമാണ് അന്വേഷണം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ