ഫേയ്‌സ്ബുക് പ്രണയിനിയെ തേടി കാമുകന്‍ വീട്ടിലെത്തി, വിവാഹം അമ്മ എതിര്‍ത്തു; കൊല്ലത്ത് വീട്ടമ്മയെ മകളുടെ കാമുകന്‍ കുത്തിക്കൊന്നു

ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നെഞ്ചിന്റെ വലതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു
ഫേയ്‌സ്ബുക് പ്രണയിനിയെ തേടി കാമുകന്‍ വീട്ടിലെത്തി, വിവാഹം അമ്മ എതിര്‍ത്തു; കൊല്ലത്ത് വീട്ടമ്മയെ മകളുടെ കാമുകന്‍ കുത്തിക്കൊന്നു

കൊല്ലം; മകളുടെ ഫേയ്‌സ്ബുക് പ്രണയം എതിര്‍ത്ത അമ്മയെ മകളുടെ കാമുകന്‍ കുത്തിക്കൊന്നു. പാഴ്‌സല്‍ നല്‍കാന്‍ എന്ന വ്യാജേന വീട്ടില്‍ എത്തിയാണ് കൊലനടത്തിയത്. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.

പാഴ്‌സല്‍ നല്‍കാന്‍ എന്ന വ്യാജേനയാണ് സതീഷ് വീട്ടില്‍ എത്തിയത്. മകളുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് മേരിക്കുട്ടിയോട് ഇയാള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നെഞ്ചിന്റെ വലതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ ഉപരിപഠനത്തിന് ബെംഗളൂരുവിലും ആയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മുംബൈയിലെ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകള്‍ ലിസ്സയുടെ ഫേയ്‌സ്ബുക് പ്രണയമാണ് അമ്മയുടെ ജീവനെടുത്തത്. ഫെയ്‌സ്ബുക്കിലൂടെയാണ് സതീഷിനെ ലിസ്സ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയമായി. വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി ലിസ്സ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.

ഇതിനെ തുടര്‍ന്നാണ് കുളത്തൂപ്പുഴയിലെ വീട്ടിലേക്ക് വരുന്നത്. എന്നാല്‍ ലിസ്സ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞു. മേരിക്കുട്ടി ഇതിനെ എതിര്‍ത്തതോടെയാണ് കൊല നടത്തിയത്. സംഭവത്തിനുശേഷം കടക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com