തിരുവനന്തപുരം: ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്ന ആവശ്യവുമായി മത്സ്യതൊഴിലാളികള്‍ സമരത്തിലേക്ക്. ഡീസൽ വില വർദ്ധനമൂലം ആഴ്ചയില്‍ ഒരു ലക്ഷം രൂപ വീതം ഒരു യന്ത്രവല്‍കൃത ബോട്ടിന് അധികമായി ചിലവാകുന്നെന്ന് അവർ ചൂണ്ടികാണിക്കുന്നു.
ഇതിനെതിരെ മറ്റ് സംസ്ഥാനങ്ങളുമൊന്നിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാമെന്നും സബ്സിഡി ആവശ്യപ്പെട്ട് കേന്ദ്ര സര്ക്കാരിന് ഉടൻ നിവേദനം സമർപ്പിക്കാമെന്നുമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. പടിഞ്ഞാറൻ തീരത്തുള്ള സംസ്ഥാനങ്ങളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു.
സംസ്ഥാനത്തുള്ള 700 ഇൻബോര്‍ഡ് വള്ളങ്ങളിലും 35000ത്തിലധികം ഔട്ട്ബോര്‍ഡ് വള്ളങ്ങളിലും ഡീസലാണ് ഉപയോഗിക്കുന്നതെന്നും പ്രതിദിനം ചെറിയ ബോട്ടുകളിൽ 300 ലിറ്ററും വലിയ ബോട്ടില്‍ 700 ലിറ്ററും ഡീസൽ ആവശ്യമായി വരുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികളുടെ ഭക്ഷണം, ഐസ് എന്നിവയ്ക്ക് പുറമെ അടിക്കടി ഉയരുന്ന ഡീസൽ വില കൂടെ താങ്ങേണ്ടിവരുമ്പോൾ മത്സ്യബന്ധനം കനത്ത നഷ്ടത്തിലേക്കാണ് പോകുന്നതെന്നാണ് അവർ ആരോപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ