ആചാരലംഘനം നടന്നാൽ ശബരിമല നട അടയ്ക്കാൻ തന്ത്രിക്ക് നിർദേശം

പന്തളം കൊട്ടാര നിർവാഹക സമിതി സെക്രട്ടറിയാണ് ഈ നിർദേശം നൽകിയത്
ആചാരലംഘനം നടന്നാൽ ശബരിമല നട അടയ്ക്കാൻ തന്ത്രിക്ക് നിർദേശം

പത്തനംതിട്ട : ആചാരലംഘനം നടക്കുകയാണെങ്കിൽ ശബരിമല നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവരിന് നിർദേശം. പന്തളം കൊട്ടാര നിർവാഹക സമിതി സെക്രട്ടറി വി.എൻ.നാരായണ വർമയാണ് ഈ നിർദേശം നൽകിയത്. ശുദ്ധിക്രിയ നടത്തിയതിനു ശേഷം മാത്രമേ പിന്നീട് നട തുറക്കാൻ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു. ആചാരലംഘനം നടക്കുകയാണെങ്കിൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണമെന്നും തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരം നിർദ്ദേശം നൽകി. 

വനിതാ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ആന്ധ്രാപ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകയുമാണ് കനത്ത പൊലീസ് അകമ്പടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദർശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോർട്ടറായ കവിത റിപ്പോർട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെൽമറ്റും ജാക്കറ്റും നൽകിയിട്ടുണ്ട്.

അതേസമയം  ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ,  വിശ്വാസികളെ സംരക്ഷിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍  സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളെ സംരക്ഷിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com