ശബരിമല ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും

നവംബര്‍ 13 ന് വൈകീട്ട് മൂന്നിന് തുറന്ന കോടതി ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു
ശബരിമല ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി നവംബര്‍ 13 ന് പരിഗണിക്കും. വൈകീട്ട് മൂന്നിന് തുറന്ന കോടതി ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. കോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നൽകിയ റിട്ട് ഹർജികൾ എന്ന് പരി​ഗണിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.  എന്നാൽ അഭിഭാഷകനായ മാത്യു നെടുമ്പാറ ശബരിമല വിഷയത്തിൽ ഏതാനും പുനഃപരിശോധന ഹർജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അപ്പോൾ ഹർജികളെല്ലാം നവംബർ 13 ന് പരി​ഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. 

അയ്യപ്പഭക്തരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് റിട്ട് ഹർജികൾ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ 19 പുനഃപരിശോധനാ ഹർജികളുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്നലെ അറിയിച്ചിരുന്നു. നവംബർ 16 നാണ്  മണ്ഡല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com