കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. കേസിൽ സർക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഫ്രാങ്കോ നൽകിയ ഹർജി പരിഗണിച്ചത്. ഇന്ന് രാവിലെയാണ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസില്‍ അറസ്റ്റ് വിലക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഹർജി പരിഗണിച്ചപ്പോൾ ബിഷപ്പിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്കണമെന്ന് ആവശ്യപ്പെട്ടില്ല. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയും വിലക്കിയില്ല. ഇതോടെ അറസ്റ്റിന് വിലക്കില്ലെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനാകും.
തനിക്കെതിരെയുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയത്. കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണ്. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണ്. പലതവണ താന്‍ ശാസിച്ചിട്ടുണ്ട്. ഇതിന്റെ വിരോധം തീര്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ബിഷപ്പ് ആരോപിച്ചു.
നാളെ രാവിലെ 10ന് വൈക്കം ഡിവൈഎസ്പിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. 41 എ വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ബിഷപ്പ് വിസമ്മതിച്ചിരുന്നു. എന്നാൽ 41 എ വകുപ്പ് പ്രകാരം നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, പെട്ടെന്ന് തന്നെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ ചിലപ്പോൾ ഏതാനും ദിവസങ്ങൾ നീണ്ടേക്കാമെന്നും സൂചനയുണ്ട്.
ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി രൂപത പിആര്‍ഒയ്ക്കും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിനുമൊപ്പം ബിഷപ്പ് ജലന്തറില്‍ നിന്ന് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപത വിട്ടെന്നും, അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും രൂപത അധികൃതർ സൂചിപ്പിച്ചു. ബിഷപ്പ് എവിടെയാണ് ഇപ്പോഴുള്ളതെന്ന് ജലന്ധർ പൊലീസിനും വിവരമില്ല. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ