ചെന്നൈ : മാവേലി എക്സ്പ്രസിലെ എസി കോച്ചിൽ കൊച്ചുവേളിയിൽ നിന്നു മംഗളൂരു വഴി ചെന്നൈയിലേക്ക് യാത്ര. ഒടുവിൽ ചെന്നൈയിൽ ഇറങ്ങാൻ മറന്ന ‘യാത്രക്കാരനെ’ റെയിൽവേ ജീവനക്കാർ പിടികൂടി തല്ലിക്കൊന്നു. ശംഖുവരയൻ പാമ്പാണ് അനധികൃത യാത്ര നടത്തിയ കഥാപാത്രം. 25 നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസിലാണ് പാമ്പ് കയറിപ്പറ്റിയത്.
ട്രെയിനിന്റെ വാതിലിനു മുകളിൽ കയറിപ്പറ്റിയ പാമ്പ് കൊച്ചുവേളിയിൽ വച്ചു തന്നെ ട്രെയിനിലെ എസി അറ്റൻഡറുടെ ദേഹത്തു വീണിരുന്നു. കൊല്ലാൻ ശ്രമിക്കുന്നതിനിടെ കോച്ചുകൾ ഘടിപ്പിക്കുന്ന ഭാഗത്തെ വിടവിലൂടെ താഴേക്ക് പോയി. ട്രെയിനിലും പാളത്തിലും കാണാതായതോടെ, പാമ്പ് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയിക്കാണുമെന്ന് ജീവനക്കാർ വിചാരിച്ചു.
26നു രാവിലെ മംഗളൂരുവിലെത്തിയ ട്രെയിൻ ഉച്ചയ്ക്ക് മംഗളൂരു – ചെന്നൈ മെയിലായി അവിടെ നിന്നും പുറപ്പെട്ട് 27ന് ചെന്നൈയിലെത്തി. അവിടെ വെച്ച് കോച്ച് ശുചീകരിക്കുന്നതിനിടെയാണ് രണ്ടാം ക്ലാസ് കോച്ചിനകത്ത് പാമ്പിനെ വീണ്ടും കണ്ടത്. വാതിലിന്റെ വിടവിൽ ഒളിഞ്ഞിരുന്ന പാമ്പിനെ ജീവനക്കാർ തല്ലിക്കൊന്ന് കുഴിച്ചിടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ