കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലേക്ക് ഇനി നഗരത്തിൽ നിന്നും മാലിന്യവുമായി വണ്ടികളെത്തിയാൽ തടയുമെന്ന് പുത്തൻകുരിശ് പഞ്ചായത്ത് . ഇതുവരെ നിക്ഷേപിച്ചത് നിക്ഷേപിച്ചു, ഇനിയാരും മാലിന്യവുമായി വരേണ്ടെന്നാണ് കളക്ടറുമായുള്ള ചർച്ചയിൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്.
നഗരസഭയ്ക്കെതിരെ ക്രിമിനൽ കേസെടുക്കുകയാണ് വേണ്ടതെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പഞ്ചായത്ത് പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞ് നഗരസഭ വഞ്ചിക്കുകയായിരുന്നു. തീ പിടിത്തമുണ്ടാകുമ്പോൾ മാത്രമാണ് ബ്രഹ്മപുരത്തിന്റെ കാര്യം ഓർക്കുന്നതെന്നും ജനപ്രതിനിധികൾ കളക്ടറോട് പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് നഗരത്തിൽ നിന്ന് രണ്ട് ദിവസമായി മാലിന്യം എടുത്തിരുന്നില്ല. മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് ശുചീകരണത്തൊഴിലാളികൾ വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ല. ഇതോടെയാണ് നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടാന്‍ തുടങ്ങിയിരിക്കുന്നത്.
തീപിടിച്ചതിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും ഇത് സംബന്ധിച്ച് മാലിന്യപ്ലാന്റിലെ ജീവനക്കാരുടെ മൊഴി അടുത്ത ദിവസം എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ