പന്തളത്ത് മരിച്ച ശബരിമല കർമസമിതി പ്രവർത്തകന്റെ സംസ്കാരം ഇന്ന് 

പന്തളം ടൗണിൽ മൃതദേ​ഹം പൊതുദർശനത്തിന് വയ്ക്കും
പന്തളത്ത് മരിച്ച ശബരിമല കർമസമിതി പ്രവർത്തകന്റെ സംസ്കാരം ഇന്ന് 

പന്തളം: പന്തളത്ത് മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ (55) സംസ്കാരം ഇന്ന്. കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.പോസ്റ്റുമോർട്ടത്തിന് ശേഷം കർമ്മസമിതി പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. പന്തളം ടൗണിൽ മൃതദേ​ഹം പൊതുദർശനത്തിന് വയ്ക്കും. 

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് പന്തളത്ത് ബുധനാഴ്ച വൈകിട്ട് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉണ്ണിത്താന്‍ രാത്രിയോടെയാണ് മരിച്ചത്. 

മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ഉണ്ണിത്താന്റെ തലയോട്ടിക്ക് ക്ഷതമേറ്റു, തലയില്‍ രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ മുന്‍വശത്തും മധ്യഭാഗത്തുമേറ്റ ക്ഷതം മരണകാരണമാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ ആഴത്തിലുള്ള ക്ഷതമേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് ചന്ദ്രൻ.

ചന്ദ്രന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാവിലെ പറഞ്ഞത്. പോസ്റ്റ് മോര്‍ട്ടം നടക്കുന്നതിന് മുമ്പേയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വിവദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. 

സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആരോപണം. പ്രതിഷേധത്തിനിടെ വ്യാപക കല്ലേറാണ് പന്തളത്ത് അരങ്ങേറിയത്. ഇതിനിടെയായിരുന്നു കർമ സമിതിയുടേയും സിപിഎമ്മിന്റേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താന്റെ തലക്ക് ​ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ സമിതി പ്രവർത്തകർ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പന്തളം കടക്കാട് സ്വദേശി കണ്ണന്‍, മുട്ടാര്‍ സ്വദേശി അജു എന്നിവരെയാണ് കസ്സ്റ്റഡിയിലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com