കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ. കര്‍മ്മ സമിതിയുടെ നേതാവായ സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എൻഎസ്എസ് സ്ഥാപനങ്ങൾക്ക് എതിരെ ആക്രമം നടത്തിയ സംഘടനയാണ് ആർഎസ്എസെന്ന് മറക്കരുത്. നാട്ടിൽ നടക്കുന്ന സായുധ കലാപത്തിന് എൻഎസ്എസ് പിന്തുണ നല്‍കുകയാണെന്നും എൻഎസ്എസ് പ്രസ്താവന സുപ്രീം കോടതി വിധിക്കെതിരാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.
മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്‍റെ മറവിലുണ്ടായത് ആസൂത്രിതമായ ആക്രമണമാണ്. ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു. വർഗീയ സംഘർഷത്തിന് ആർഎസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത്. സമാനമായ സാഹചര്യമായിരുന്നു അടൂരിലുണ്ടായതെന്നും നേതാക്കൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ