ശബരിമലയില്‍ അക്രമമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി; വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്

10024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്.
ശബരിമലയില്‍ അക്രമമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി; വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പിലാക്കുന്നത് തടയുന്നതിനായി അക്രമം നടത്താന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി സദാശിവത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുടെ പരമ്പരയില്‍ പോലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസും, സര്‍ക്കാര്‍ ഓഫീസുകളും, വിവിധ രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകളും, രാഷ്ട്രീയ പാര്‍ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും, കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്.

തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡലമകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങുകയുണ്ടായി. ഇതില്‍ 5 പേര്‍  പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഇത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. 

സെപ്തംബര്‍ 28 ന് വിധി വന്നതിനുശേഷം സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ജനുവരി 22 ന് കേള്‍ക്കാമെന്നും  വ്യക്തമാക്കുമ്പോള്‍ തന്നെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്ക് യാതൊരു സ്‌റ്റേയുമില്ലെന്ന  കാര്യം സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് കൂടിയാണ് പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. 

വിവിധ വിശേഷ സമയങ്ങളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10561 പേരാണ്. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10024 പേരാണ്. ഇവരില്‍ 92 ശതമാനം പേരും സംഘപരിവാര്‍ സംഘടയില്‍പ്പെട്ടവരാണ്. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പോലീസ് സ്‌റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളുടെയും വിശദാംശങ്ങളടങ്ങിയ സിഡികളും റിപ്പോര്‍ട്ടിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്.

രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉണ്ടായ അക്രമപരമ്പരകളുടെയും വിശദമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. ഈ മാസം ആദ്യം നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് 2 കോടി 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സഹിതം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com