കൊച്ചി: പുതുവൈപ്പ് എൽഎൻജി ടെർമിനലിനു സമീപം കടൽത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകൾ മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകൾ അടിഞ്ഞനിലയിൽ കണ്ടെത്തിയത്.
എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കാലുകൾ ഫോറൻസിക് പരിശോധന നടത്തും. അടുത്തകാലത്തു കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും മുളവുകാട് പോലീസ് ശേഖരിക്കുന്നുണ്ട്. കാലുകളിൽ ഒരു കാൽ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാൽപ്പാദം വേർപെട്ട് രണ്ടായ നിലയിലുമാണ്.
അടിഞ്ഞത് ഇടത് കാലും വലതുകാലും ആയതിനാൽ രണ്ടും ഒരാളുടേതാണെന്ന് കരുതുന്നു. ചികിത്സയുടെ ഭാഗമായി മുറിച്ചുനീക്കിയ കാലുകൾ ആശുപത്രിയിൽനിന്നു കടലിൽ തള്ളിയതാകാമെന്ന വാദം ഉയർന്നെങ്കിലും അതു ശരിയല്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഓഗസ്റ്റിൽ ഈ ഭാഗത്ത് ഉണങ്ങിയനിലയിൽ പുരുഷന്റെ തലയും ഉടലിന്റെ കുറെഭാഗവും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണു സ്ത്രീയുടേതെന്നു തോന്നിക്കുന്ന കാലുകൾ കണ്ടെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ